ഐപിഒ.യില്‍ നിക്ഷേപിക്കുന്നതിന് നല്‍കുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. പണനയ സമിതി യോഗത്തിന് ശേഷം ആര്‍.ബി.ഐ. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പ്രഖ്യാപനം നടത്തിയത്.

ഹരികള്‍ ഈടായി നല്‍കി എടുക്കാവുന്ന വായ്പയുടെ പരിധി റിസര്‍വ് ബാങ്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 20 ലക്ഷം രൂപയുടെ പരിധി 1 കോടി രൂപയായാണ് ഉയര്‍ത്തിയത്. ഐപിഒ.യില്‍ നിക്ഷേപിക്കുന്നതിന് നല്‍കുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. പണനയ സമിതി യോഗത്തിന് ശേഷം ആര്‍.ബി.ഐ. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പ്രഖ്യാപനം നടത്തിയത്. നിക്ഷേപകര്‍ക്ക് കൂടുതല്‍ വായ്പാ ലഭ്യത ഉറപ്പാക്കാനുള്ള വലിയ നടപടിയായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

എന്താണ് ഓഹരികളിന്‍മേലുള്ള വായ്പ?

കൈവശമുള്ള ഓഹരികളോ മ്യൂച്വല്‍ ഫണ്ടുകളോ വില്‍ക്കാതെ അടിയന്തര ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ നിക്ഷേപങ്ങള്‍ ഈടായി വെച്ച് വായ്പയെടുക്കാം. വ്യക്തിഗത വായ്പകളേക്കാളും ക്രെഡിറ്റ് കാര്‍ഡുകളേക്കാളും കുറഞ്ഞ പലിശ നിരക്കിലാണ് ഇത്തരം വായ്പകള്‍ സാധാരണയായി ലഭിക്കുന്നത്. അപേക്ഷാ നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്. നേരത്തെ, ഈട് വെച്ച ഓഹരികളുടെ മൂല്യത്തിന്റെ 50% വരെയായിരുന്നു വായ്പയായി ലഭിച്ചിരുന്നത്. ഇതിന്റെ പരമാവധി പരിധിയാണ് ഇപ്പോള്‍ 1 കോടി രൂപയായി ഉയര്‍ത്തിയിരിക്കുന്നത്.

ഐ.പി.ഒ. ഫൈനാന്‍സിംഗ്

ഐ.പി.ഒ.യില്‍ നിക്ഷേപിക്കാനുള്ള തുക മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയാത്ത നിക്ഷേപകര്‍ക്ക് ബാങ്കുകള്‍ സഹായം നല്‍കുന്നതാണ് ഐ.പി.ഒ. ഫൈനാന്‍സിംഗ്. അനുവദിച്ച ഓഹരികള്‍ ഉപയോഗിച്ച് പിന്നീട് തിരിച്ചടവ് ഉറപ്പാക്കിയാണ് ഇത് നല്‍കുന്നത്. ഇതിന്റെ പരിധിയാണ് 25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചത്.

കടപ്പത്രങ്ങള്‍ക്കെതിരായ വായ്പ:

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ , കോര്‍പ്പറേറ്റ് ബോണ്ടുകള്‍, നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ , ഗ്രീന്‍ ബോണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന ലിസ്റ്റ് ചെയ്ത കടപ്പത്രങ്ങളിന്‍ മേലുള്ള വായ്പയുടെ പരിധി നീക്കാനും ആര്‍.ബി.ഐ. തീരുമാനിച്ചു. നിക്ഷേപക പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും, പണലഭ്യത കൂട്ടാനും, വായ്പകള്‍ക്ക് ഈടായി സെക്യൂരിറ്റികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.