Asianet News MalayalamAsianet News Malayalam

വായ്പ എടുത്തവരുടെ ശ്രദ്ധയ്ക്ക്; പലിശ കുറയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും

5% ന് മുകളിൽ തുടരുന്ന പണപ്പെരുപ്പമാണ് പലിശ നിരക്കിൽ കുറവ് വരുത്തുന്നതിൽ നിന്ന് കേന്ദ്ര ബാങ്കിനെ പുറകോട്ടടുപ്പിക്കുന്ന പ്രധാന ഘടകം. 

RBI likely to hold rates steady until at least July: Poll
Author
First Published Mar 26, 2024, 2:24 PM IST

വായ്പാ പലിശ ഉടന്‍ കുറയുമെന്ന് പ്രതീക്ഷിച്ചിരിപ്പാണോ...എന്നാല്‍ തല്‍ക്കാലം അത് മറന്നേക്കാം. വരുന്ന ജൂലൈ വരെ പലിശയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറായേക്കില്ലെന്നാണ് സൂചന. റോയിട്ടേഴ്സ് നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും  റിസര്‍വ് ബാങ്ക് പലിശയില്‍ മാറ്റം വരുത്താനുള്ള സാധ്യത തള്ളിക്കളഞ്ഞു.  സെപ്തംബർ അവസാനത്തോടെ റിപ്പോ നിരക്ക് 6.25% ആയും വർഷാവസാനത്തോടെ 6.00% ആയും കുറയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. റിസർവ് ബാങ്കിന്റെ അടുത്ത അവലോകന യോഗം ഏപ്രിൽ 3 മുതൽ 5 വരെ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഈ യോഗത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.50% ആയി നിലനിർത്തുമെന്ന് സർവേയിൽ പങ്കെടുത്ത 56 സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു.

5% ന് മുകളിൽ തുടരുന്ന പണപ്പെരുപ്പമാണ് പലിശ നിരക്കിൽ കുറവ് വരുത്തുന്നതിൽ നിന്ന് കേന്ദ്ര ബാങ്കിനെ പുറകോട്ടടുപ്പിക്കുന്ന പ്രധാന ഘടകം. പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെയെത്തുന്നത് വരെ റിസർവ് ബാങ്ക് കാര്യമായ പലിശ ഇളവ് നൽകുന്നതിനുള്ള സാധ്യത വിരളമാണ്. ഫെബ്രുവരിയിൽ 5.09% ആയിരുന്നു പണപ്പെരുപ്പം. നടപ്പു സാമ്പത്തിക വർഷത്തിലും അടുത്ത വർഷത്തിലും വിലക്കയറ്റം യഥാക്രമം 5.40%, 4.60% എന്നിങ്ങനെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

നടപ്പ് സാമ്പത്തിക വർഷത്തിലെ 7.6% ൽ നിന്ന് അടുത്ത സാമ്പത്തിക വർഷം വളർച്ച 6.6% ആയി കുറയുമെന്ന് പ്രവചിക്കപ്പെട്ടതും റിസർവ് ബാങ്ക് കണക്കിലെടുക്കും.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ  റിസർവ് സ്വീകരിക്കുന്ന സമീപനവും റിസർവ് ബാങ്ക് തീരുമാനത്തെ സ്വാധീനീക്കും. ജൂണിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കിയിട്ടുണ്ട്.പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞ വര്‍ഷം മേയിന് ശേഷം 2.5ശതമാനമാണ് ആര്‍ബിഐ പലിശ കൂട്ടിയത്. 

Follow Us:
Download App:
  • android
  • ios