രൂപയുടെ മൂല്യം പെട്ടെന്ന് ഉയരുന്നത് കയറ്റുമതി മേഖലയെ ബാധിച്ചേക്കാം എന്നതിനാല്‍, അമിതമായ ചാഞ്ചാട്ടം തടയാന്‍ ആര്‍ബിഐ വിപണിയില്‍ ഇടപെടാന്‍ സാധ്യതയുണ്ട്.

ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റവുമായി ഇന്ത്യന്‍ രൂപ . അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറും നികുതി ഇളവുകളും രൂപയ്ക്ക് തുണയായതോടെ, ഈ അവസരം വിദേശനാണ്യ ശേഖരം വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് പ്രയോജനപ്പെടുത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

തിരിച്ചുവരവ് നടത്തി രൂപ

കഴിഞ്ഞ മാസങ്ങളില്‍ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സികളിലൊന്നായിരുന്നു രൂപ. എന്നാല്‍ ചൊവ്വാഴ്ച ഒറ്റയടിക്ക് 1.4 ശതമാനം നേട്ടമുണ്ടാക്കി രൂപ ഏഷ്യന്‍ വിപണിയിലെ ഒന്നാമനായി മാറി. നിലവില്‍ ഡോളറിനെതിരെ 90.40 എന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. രൂപയുടെ ഈ കരുത്ത് ഉപയോഗിച്ച് വിപണിയില്‍ നിന്ന് ഡോളര്‍ വാങ്ങി കരുതല്‍ ശേഖരം കൂട്ടാനായിരിക്കും ആര്‍ബിഐയുടെ നീക്കം.

വിദഗ്ധരുടെ നിരീക്ഷണങ്ങള്‍

രൂപയുടെ കുതിപ്പ് താല്‍ക്കാലികമായിരിക്കുമെന്നും മെയ് മാസത്തോടെ മൂല്യം ഡോളറിന് 94 എന്ന നിലവാരത്തിലേക്ക് എത്തിയേക്കാമെന്നും നോമുറ ഹോള്‍ഡിങ്സ് , ബാര്‍ക്ലേയ്സ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പ്രവചിക്കുന്നു.കഴിഞ്ഞ വര്‍ഷം രൂപയുടെ മൂല്യം താഴോട്ട് പോയപ്പോള്‍ അതിനെ താങ്ങിനിര്‍ത്താന്‍ ആര്‍ബിഐ വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചിരുന്നു (ഏകദേശം 49.5 ബില്യണ്‍ ഡോളര്‍). സ്വര്‍ണവിലയിലുണ്ടായ വര്‍ധനയും മറ്റു ഘടകങ്ങളും കാരണം നിലവില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 709 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലാണ്.

ആര്‍ബിഐയുടെ തന്ത്രം നിര്‍ണായകം

മുന്‍ ഗവര്‍ണര്‍മാരില്‍ നിന്ന് വ്യത്യസ്തമായി, ഇപ്പോഴത്തെ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ വിപണി ഇടപെടലുകള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രൂപയുടെ മൂല്യം പെട്ടെന്ന് ഉയരുന്നത് കയറ്റുമതി മേഖലയെ ബാധിച്ചേക്കാം എന്നതിനാല്‍, അമിതമായ ചാഞ്ചാട്ടം തടയാന്‍ ആര്‍ബിഐ വിപണിയില്‍ ഇടപെടാന്‍ സാധ്യതയുണ്ട്.

മുന്നിലുള്ള വെല്ലുവിളികള്‍

അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള ബാധ്യതകള്‍ 62.4 ബില്യണ്‍ ഡോളറാണ്. ഇത് തിരിച്ചടയ്‌ക്കേണ്ടി വരുന്നതും വരും മാസങ്ങളില്‍ രൂപയുടെ മൂല്യത്തെ ബാധിച്ചേക്കാം. എങ്കിലും ഹ്രസ്വകാലയളവില്‍ രൂപ 87-88 നിലവാരത്തിലേക്ക് എത്തിയേക്കാമെന്നും ചില നിക്ഷേപകര്‍ കണക്കുകൂട്ടുന്നു.