സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം ഏർപ്പെടുത്തി ഹരിയാന സർക്കാർ
കുറഞ്ഞത് 10 പേരെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളും ട്രസ്റ്റുകളും സൊസൈറ്റികളുമാണ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
ദില്ലി: സ്വകാര്യ മേഖലയിൽ 50,000 രൂപ വരെ മാസശമ്പളമുളള ജോലികൾക്ക് 75 ശതമാനം പ്രാദേശിക സംവരണം ഏർപ്പെടുത്തി ഹരിയാന സർക്കാർ. ഹരിയാനയിൽ ജനിച്ചവർക്കും കുറഞ്ഞത് അഞ്ച് വർഷം എങ്കിലും ഹരിയാന സംസ്ഥാനത്ത് താമസിക്കുന്നവർക്കും ആനുകൂല്യം ലഭിക്കും.
ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കുറഞ്ഞത് 10 പേരെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളും ട്രസ്റ്റുകളും സൊസൈറ്റികളുമാണ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
സ്വകാര്യ മേഖലയിൽ നടപ്പാക്കിയ സംവരണം വ്യവസായ രംഗത്തെയും സംസ്ഥാനത്തെ നിക്ഷേപ പ്രവർത്തനങ്ങളെയും ദേഷകരമായി ബാധിക്കുമെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. കമ്പനികൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ നിയമം ഇടയാക്കിയേക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.