നാണയ പെരുപ്പ തോതിൽ കുറവില്ല. രാജ്യത്ത് പണപ്പെരുപ്പം തുടർച്ചയായ മൂന്നാം മാസവും 7 ശതമാനത്തിനു മുകളിൽ തുടരുന്നു. 

ദില്ലി: രാജ്യത്ത് പണപ്പെരുപ്പം തുടർച്ചയായ മൂന്നാം മാസവും 7 ശതമാനത്തിനു മുകളിൽ തുടരുന്നു. ജൂണിലെ നാണയ പെരുപ്പം 7.01 ശതമാനമാണ്. മെയ് മാസത്തിൽ 7.04 ശതമാനമായിരുന്നു നാണയ പെരുപ്പം. 0.03 ശതമാനത്തിന്റെ നേരിയ കുറവുണ്ടെങ്കിലും ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് മുകളിൽ തന്നെയാണ് ജൂണിലും പണപ്പെരുപ്പ തോതുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പണപ്പെരുപ്പ തോതിൽ നേരിയ വ്യത്യാസം സർക്കാർ കണക്കുകളിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇപ്പോഴും രാജ്യത്ത് പണപ്പെരുപ്പം ഉയർന്നു തന്നെയാണ് നിൽക്കുന്നത്. 2021 ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം 6.26 ശതമാനം ആയിരുന്നു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും രണ്ട് മുതൽ ആറ് ശതമാനം വരെ എന്നുള്ള ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് മുകളിലാണ്. 2022 ഡിസംബർ വരെ പണപ്പെരുപ്പം ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് താഴെ എത്തില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം ആഗോളതലത്തിൽ ചരക്ക് വില കുതിച്ചുയരുന്നതും ക്രൂഡ് ഓയിൽ വില ഉയർന്നതും പണപ്പെരുപ്പം ഉയരാൻ കാരണമാക്കി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) ഡാറ്റ പ്രകാരം, 2022 ജൂണിൽ, ഭക്ഷ്യ മേഖലയിലെ പണപ്പെരുപ്പം 7.75 ശതമാനമാണ്. മുൻപ് ഇത് 7.97 ശതമാനം ആയിരുന്നു.