ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്, മറ്റ് ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞു: റിപ്പോർട്ട് പുറത്ത്
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനത്തില്‍ കുറവുണ്ടായി. ബോര്‍ഡിന് കീഴിലെ 1250 ക്ഷേത്രങ്ങളില്‍ 60 എണ്ണത്തിന് മാത്രമാണ് ചെലവ് നിര്‍വഹിക്കാനുളള വരുമാനമുളളത്.
തിരുവനന്തപുരം: കഴിഞ്ഞ മണ്ഡലം- മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷം 178,75,54,333 രൂപയായിരുന്നു വരുമാനം. മുന്‍ തീര്‍ഥാടന കാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്.
കഴിഞ്ഞ സീസണില്‍ വരുമാനം 277,42,02,803 രൂപയായിരുന്നു. ക്ഷേത്രച്ചെലവുകള്‍ക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടി രൂപയുടെ കുറവുണ്ടായി. ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുളളത്. ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാന കുറവിനെ ബാധിച്ചതെന്നും ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് കൂടാതെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനത്തില്‍ കുറവുണ്ടായി. ബോര്‍ഡിന് കീഴിലെ 1250 ക്ഷേത്രങ്ങളില്‍ 60 എണ്ണത്തിന് മാത്രമാണ് ചെലവ് നിര്‍വഹിക്കാനുളള വരുമാനമുളളത്.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി തീര്‍ഥാടനകാലത്തെ വരവില്‍ നിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തി വന്നത്. കഴിഞ്ഞ തവണ 194 കോടി ഈ കണക്കില്‍ ലഭിച്ച സ്ഥാനത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം. തീര്‍ഥാടന കാലത്തെ വരുമാനത്തില്‍ നിന്ന് അടുത്ത തീര്‍ഥാടന കാലം വരെയുളള ചെലവുകള്‍ക്കായാണ് ഓരോ മാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റുന്നത്.