രണ്ടാം ദിനവും കുത്തനെ ഇടിഞ്ഞ് രൂപ; മൂല്യം ഇനിയും താഴ്‌ന്നേക്കും
രൂപയുടെ മൂല്യ തകർച്ച തുടരുന്നു. തുടർച്ചയായ രണ്ടാം ദിനവും യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഇനിയും രൂപ ദുർബലമായേക്കും
മുംബൈ: ഇന്ത്യൻ രൂപ വീണ്ടും ഇടിഞ്ഞു. രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ 41 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 81.20 എന്ന നിലയിലെത്തി. യുഎസ് ട്രഷറി ആദായം ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതും ഇറക്കുമതിക്കാരിൽ നിന്നുള്ള ഡോളറിന്റെ ആവശ്യകതയും രൂപയുടെ തകർച്ചയ്ക്ക് കാരണമായി.
രൂപയെ തകർച്ചയിൽ നിന്നും കരകയറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു സാധിക്കുന്നില്ല എന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. നിലവിൽ കമ്മിയിലായ ബാങ്കിംഗ് സംവിധാനത്തിലെ അപര്യാപ്തമായ പണലഭ്യതയാണ് ആർബിഐക്ക് കറൻസിയുടെ തകർച്ചയെ രക്ഷിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം.
രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് വിപണി നിരീക്ഷകർ കാണുന്നത്. രൂപ 81.80, 82.00 ലെവലുകൾ വരെ ഇടിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഡോളർ വിറ്റുവെന്ന വാർത്ത ഉദ്യോഗസ്ഥ വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. അതേസമയം, രൂപയുടെ മൂല്യം 80ൽ മുകളിൽ എത്തുന്നത് തടയാൻ വേണ്ടി ജൂലൈയിൽ മാത്രം സെൻട്രൽ ബാങ്ക് 19 ബില്യൺ ഡോളർ ആണ് അതിന്റെ കരുതൽ ധനത്തിൽ നിന്നും വിറ്റഴിച്ചത് എന്നാണ് റിപ്പോർട്ട്.
പണപ്പെരുപ്പം തടയാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടുകൂടി ഡോളർ സൂചിക രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. ഇരുപത് വർഷത്തെ ഏറ്റവും ഉയർന്ന നിലവാരമായ 111.80 ൽ ആണ് ഡോളർ ഉള്ളത്. അതേസമയം 998 ന് ശേഷം ആദ്യമായി വിദേശ വിനിമയ വിപണിയിൽ അധികാരികൾ ഇടപെട്ടതിന് ശേഷം ജാപ്പനീസ് കറൻസിയായ യെൻ കുതിച്ചുയർന്നു.