രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ.

ദില്ലി : രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 20 രൂപ മുതൽ 25 രൂപവരെ നഷ്ടത്തിലാണ് ഇപ്പോൾ വിൽക്കുന്നതെന്നും പെട്രോൾ ലിറ്ററിന് 14 രൂപ മുതൽ 18 രൂപ വരെ നഷ്ടത്തിലാണ് വിൽപ്പന എന്നും സ്വകാര്യ എണ്ണകമ്പനികൾ കേന്ദ്ര സർക്കാരിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് ഇന്ധനവില മരവിപ്പിച്ച നിലയിലാണെങ്കിലും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുതിച്ചുയരുകയാണ് എന്നും എണ്ണക്കമ്പനികൾ പറഞ്ഞു. ജിയോ ബി പി, നയര എനർജി തുടങ്ങിയ കമ്പനികളാണ് ഇന്ധന വില വർധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാറിനെ സമീപിച്ചത്.

 വില വർധിപ്പിക്കണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി ഭാരവാഹികൾ നേരത്തെ തന്നെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഈ സംഘടനയിൽ രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികൾ അടക്കം അംഗങ്ങളാണ്. അന്താരാഷ്ട്ര ക്രൂഡോയിൽ വില അടിസ്ഥാനമാക്കി പെട്രോൾ ഡീസൽ വില മാറ്റം വരുത്താത്തത് റീട്ടെയിൽ മേഖലയിലേക്കുള്ള നിക്ഷേപത്തെ തടയുന്നു എന്നായിരുന്നു ഇതിനകത്ത് ചൂണ്ടിക്കാട്ടിയ പ്രധാനപ്പെട്ട ആശങ്ക.

 രാജ്യത്തെ എണ്ണ വിപണിയുടെ 90 ശതമാനവും കൈയാളുന്നത് പൊതുമേഖലാ എണ്ണ കമ്പനികൾ ആണ്. ഏപ്രിൽ ആറിന് എക്സൈസ് തീരുവ വെട്ടികുറച്ച ശേഷം രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരുകയും ചെയ്തു. ഇതോടെയാണ് വില വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുന്നത്.