ഓഹരി സൂചികകൾ ഉയർന്നു. സെൻസെക്‌സ് 214 പോയിന്റ് ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ചാഞ്ചാട്ടങ്ങൾക്ക് ശേഷം ഇന്ന് ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 214 പോയിന്റ് അഥവാ 0.37 ശതമാനം ഉയർന്ന് 58,350 ലും എൻഎസ്ഇ നിഫ്റ്റിസൂചിക 42 പോയിന്റ് ഉയർന്ന് 17,388 ലും എത്തി. നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു.
വിപണിയിൽ ഇന്ന് ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. മാരുതി സുസുകി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
യുഎസ് വിപണികളിൽ ഒറ്റരാത്രി വ്യാപാരത്തിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും, ഏഷ്യൻ വിപണി കൂടുതൽ മുന്നേറുമെന്നാണ് സൂചന. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണി പ്രതാപം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ വിപണിയിൽ, വിദേശ സ്ഥാപന നിക്ഷേപക ഇന്നലെ 825 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപം നടത്തി.
Read Also: കാഡ്ബറി ജെംസും ജെയിംസ് ബോണ്ടും; നീണ്ട 17 വർഷത്തെ നിയമ പോരാട്ടം എന്തിന്?
അതേസമയം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം നടക്കുന്നതിനാൽ നിക്ഷേപകർ ജാഗ്രത പാലിച്ചു. ഇന്ന് ആരംഭിച്ച യോഗം വെള്ളിയാഴ്ചയാണ് അവസാനിക്കുക. റിപ്പോ നിരക്ക് 35 മുതൽ 50 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. നിരക്ക് ആർബിഐ ഓഗസ്റ്റ് 5 പ്രഖ്യാപിക്കുന്നത് വരെ വിപണിയിൽ ചാഞ്ചാട്ടം നേരിട്ടേക്കാം.
രാജ്യത്തെ പണപ്പെരുപ്പം മെയ് മാസത്തെ 7.04 ശതമാനവുമായി താരതമ്യം ചെയ്താൽ ജൂണിൽ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോഴും ആർബിഐയുടെ ഉയർന്ന പരിധിയായ 6 ശതമാനത്തിന് മുകളിൽ തന്നെയാണ് പണപ്പെരുപ്പം. ഏപ്രിലിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. 7.79 വരെ പണപ്പെരുപ്പം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അപ്രതീക്ഷിത പണ നയ യോഗം ചേർന്ന് ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തി. തുടർന്ന് ജൂണിൽ റിപ്പോ നിരക്ക് വീണ്ടും 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. പോളിസി റിപ്പോ നിരക്ക് നിലവിൽ 4.90 ശതമാനം ആണ്. ഡിസംബർ വരെ രാജ്യത്തെ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ പരിധിയ്ക്ക് മുകളിലായിരിക്കും എന്ന് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
