ടാറ്റ കൺസൾട്ടൻസി സർവീസസിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടുന്നതിനിടയിൽ ലഭിച്ച ഇടവേളയിൽ ആണ് സോമറ്റോ ഫുഡ് ഡെലിവറി ഏജന്റ് ആയി ശ്രീനിവാസൻ ജോലി ചെയ്തത്

ചെന്നൈ: നിരവധി ബിരുദങ്ങൾ കൈയിലുള്ളവർ പോലും ഫുഡ് ഡെലിവറി ഏജന്റുമാരായി ജോലി ചെയ്യുന്നത് നിത്യ കാഴ്ചയാണ്. എന്നാൽ സൊമാറ്റോ ഡെലിവറി ഏജന്റ് ആയി ജോലി ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ തനിക്കു നേരിടേണ്ടി വന്ന അനുഭവങ്ങളിൽ നിന്നും ചില കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ് ചെന്നൈയിൽ നിന്നുമുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ശ്രീനിവാസൻ ജയരാമൻ. അദ്ദേഹം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ടാറ്റ കൺസൾട്ടൻസി സർവീസസിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടുന്നതിനിടയിൽ ലഭിച്ച ഇടവേളയിൽ ആണ് സോമറ്റോ ഫുഡ് ഡെലിവറി ഏജന്റ് ആയി ശ്രീനിവാസൻ ജോലി ചെയ്തത്. പുതിയ ജോലികൾ പഠിക്കാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും വേണ്ടിയായിരുന്നു ഈ ജോലി തിരഞ്ഞെടുത്തത് എന്ന് ശ്രീനിവാസൻ പറയുന്നു. ഡെലിവറി ഏജന്റുമാരെ നിസ്സാരരായി കാണേണ്ട എന്നും നിശ്ചിത സമയത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കുക എന്നുള്ളത് ഏറെ വെല്ലുവിളി നിറഞ്ഞ ജോലി തന്നെയാണ് എന്നും ശ്രീനിവാസ് വ്യക്തമാക്കുന്നു. ഇങ്ങനെ സമയത്തോട് മത്സരിച്ച് നിശ്ചിത സമയത്തിൽ ഉപഭോക്താക്കൾക്ക ഭക്ഷണം എത്തിക്കുമ്പോൾ ഏജന്റുമാർ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. ഇങ്ങനെ തന്റെ അനുഭത്തിലൂടെ അദ്ദേഹം കണ്ടെത്തിയ ആറ് പ്രധാന പഠനങ്ങൾ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ശ്രീനിവാസൻ പങ്കുവെച്ചു. 

പലപ്പോഴും ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾ ഡെലിവറി ചെയ്യേണ്ട ശരിയായ സ്ഥലം കൃത്യമായി സൂചിപ്പിക്കുകയോ അവരുടെ ഫോൺ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നുമില്ല എന്ന് ശ്രീനിവാസൻ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് നഗരത്തിൽ പുതിയ ആളാണെങ്കിൽ ചിലപ്പോൾ ഭക്ഷണം വാങ്ങിക്കേണ്ട റെസ്റ്റോറന്റ് പെട്ടന്ന് കണ്ടെത്താൻ കഴിയില്ല. ഗൂഗിൾ മാപ്‌ ഉപയോഗിച്ചാൽ പോലും ശരിയായ സ്ഥലം കണ്ടെത്താൻ ഒരുപക്ഷെ കഴിഞ്ഞെന്നു വരില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഇതിനെല്ലാം ഒപ്പം ദൂരം ഒരു വലിയ പ്രശ്നമാണ്. ഭക്ഷണം എടുക്കുന്ന റെസ്റ്റോറന്റിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ഭക്ഷണം വിതരണം ചെയ്യേണ്ടതിന്റെ ബുദ്ധിമുട്ട് അദ്ദേഹം വിശദീകരിക്കുന്നു. മൂന്ന് മണിക്കൂർ കാത്തിരുന്നാൽ പോലും മൂന്ന് ഓർഡറുകളൊക്കെയാണ് ലഭിച്ചിരുന്നത് എന്നും കൂടുതൽ ഓർഡറുകൾ ലഭിക്കും എന്ന് കരുതുന്ന ഹോട്ട്‌സ്‌പോട്ട് ലൊക്കേഷനുകളിൽ പോലും തനിക്ക് കുറച്ച ഓർഡറുകൾ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. ഹോട്ട്സ്പോട്ട് ലൊക്കേഷനുകളിൽ കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്നുള്ള മുൻ ധാരണകൾ തിരുത്താൻ തന്റെ ഈ അനുഭവത്തിലൂടെ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമെ കുതിച്ചുയരുന്ന ഇന്ധന വില ജോലിക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. ലിങ്ക്ഡ്ഇനിൽ സോമറ്റോയെ ടാഗ് ചെയ്തുകൊണ്ട് ദയവായി ഈ യോദ്ധാക്കളെ സഹായിക്കൂ പിന്തുണയ്ക്കൂ എന്ന് ആവശ്യപ്പെട്ട് ശ്രീനിവാസൻ ജയരാമൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.