റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസ് സർവീസസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണിവ. ഇതിൽ തന്നെ റിലയൻസും ഇൻഫോസിസുമാണ് സെൻസെക്സിന്റെ വളർച്ചയിൽ മൂന്നിലൊന്ന് ഭാഗം സമ്മാനിച്ചത്.
മുംബൈ: ബിഎസ്ഇ സെൻസെക്സ് (BSE Sensex) 60000 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിട്ടിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. വെറും എട്ട് മാസം മാത്രം സമയം കൊണ്ടാണ് 50000 ത്തിൽ നിന്ന് സെൻസെക്സ് സൂചിക 60000 കടന്നത്. മഹാമാരിക്കാലത്ത് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നപ്പോഴും സെൻസെക്സിന് മുന്നേറ്റം സാധ്യമാക്കിയത് അഞ്ച് ഓഹരി (Share) കളാണ്. ഈ അഞ്ച് കമ്പനികളുടെ പങ്കാണ് എട്ട് മാസക്കാലത്തിനിടെ അയ്യായിരത്തിലേറെ പോയിന്റ് സെൻസെക്സിൽ അധികമായി ചേർത്തത്.
റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസ് സർവീസസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണിവ. ഇതിൽ തന്നെ റിലയൻസും ഇൻഫോസിസുമാണ് സെൻസെക്സിന്റെ വളർച്ചയിൽ മൂന്നിലൊന്ന് ഭാഗം സമ്മാനിച്ചത്. ബജാജ് ഫിൻസെർവാകട്ടെ ഇരട്ടിയോളം നേട്ടമുണ്ടാക്കിയെങ്കിലും സെൻസെക്സിന്റെ കുതിപ്പിൽ ഇവരുടെ വിഹിതം അഞ്ച് ശതമാനം മാത്രമാണ്.

മഹാമാരിക്കാലത്ത് 29 ശതമാനം വളർച്ച നേടിയ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് 1646 പോയിന്റാണ് സെൻസെക്സിന്റെ കുതിപ്പിൽ സമ്മാനിച്ചത്. ഇൻഫോസിസാകട്ടെ 1642 പോയിന്റ് സമ്മാനിച്ചു. 39 ശതമാനമാണ് വളർച്ച. ടിസിഎസിന്റെ വിഹിതം 652 പോയിന്റാണ്. 22 ശതമാനമാണ് ടിസിഎസിന്റെ വിഹിതം. 16 ശതമാനം വളർച്ച നേടിയ ഐസിഐസിഐ ബാങ്ക് 644 പോയിന്റ് നൽകി. ബജാജ് ഫിൻസെർവ് ഈ കാലത്ത് 49 ശതമാനം വളർച്ച നേടി. ഇവർ 617 പോയിന്റാണ് സെൻസെക്സിന്റെ കുതിപ്പിൽ സമ്മാനിച്ചത്.

മാരുതി സുസുകി എട്ട് ശതമാനം നെഗറ്റീവ് വളർച്ചയാണ് നേടിയത്. അതുകൊണ്ട് തന്നെ 72 പോയിന്റ് സെൻസെക്സിൽ ഇവർ വഴി ഇടിഞ്ഞു. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ അഞ്ച് ശതമാനം നെഗറ്റീവ് വളർച്ചയോടെ സെൻസെക്സിൽ 40 പോയിന്റ് ഇടിഞ്ഞു. ബജാജ് ഓട്ടോ ഓഹരി വഴി 34 പോയിന്റും നഷ്ടമായി. ഡോ റെഡ്ഡീസ് 4 ശതമാനം വളർച്ച നേടിയത് 19 പോയിന്റ് അധികം ചേർത്തു. ഇന്റസ്ഇന്റ് ബാങ്ക് 11 ശതമാനം വളർച്ച നേടി. 63 പോയിന്റാണ് സെൻസെക്സിൽ ഇതിലൂടെ വർധിച്ചത്.
