ഇന്ത്യാ-പാക് സംഘർഷം ശക്താമായിരിക്കെ ഓൺലൈൻ വഴിയുള്ള വാക്കി ടോക്കി വിൽപ്പനയിൽ കേന്ദ്രത്തിൻ്റെ കർശന നിയന്ത്രണം

ദില്ലി: ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയുള്ള വാക്കി ടോക്കി വില്‍പനയ്ക്ക് കർശന നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് നിർദ്ദേശങ്ങൾ നൽകിയത്. വാക്കിടോക്കികളുടെ ഓപ്പറേഷൻ ഫ്രീക്വൻസി കൃത്യമായി രേഖപ്പെടുത്തിയിരിക്കണം, ലൈസൻസ് വിവരങ്ങൾ കൃത്യമായി ഉണ്ടാകണം, ഉപകരണത്തിന്റെ മോഡലിന് ലഭിച്ച വിൽപ്പനയ്ക്കുള്ള അംഗീകാരം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ദേശീയ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യ പാക് സംഘർഷം മൂർച്ഛിക്കുമ്പോൾ രാജ്യം കനത്ത ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ട് ഇന്നലെ രാത്രി പാക്കിസ്ഥാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇന്നും വിവിധ സംസ്ഥാനങ്ങളിൽ ജാ​ഗ്രത കടുപ്പിച്ചത്. ജമ്മു കാശ്മീർ കൂടാതെ ഡ്രോൺ ആക്രമണമുണ്ടായ പഞ്ചാബിലും രാജസ്ഥാനിലും അതിർത്തി ജില്ലകളിൽ നിയന്ത്രണമുണ്ട്. ദില്ലിയിലും ഹരിയാനയിലും ചണ്ഡീ​ഗഡിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇന്നലെ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണമുണ്ടായ ജയ്സാൽമീറിലും, പഞ്ചാബിലെ അമൃത്സർ, ​ഗുരുദാസ്പൂർ അടക്കമുള്ള അതിർത്തി ജില്ലകളിലും ഇന്ന് രാത്രിയും ബ്ലാക്ക് ഔട്ട് തുടരും. ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണം, അനാവശ്യ യാത്രകൾ വിലക്കി, പ്രധാനപ്പെട്ട റോഡുകളടക്കം അടച്ച് രാത്രി ​ഗതാ​ഗതം നിയന്ത്രിക്കുമെന്നും മുന്നറിയിപ്പുണ്ട്. സൈനിക കേന്ദ്രങ്ങളടക്കം സ്ഥിതി ചെയ്യുന്ന ചണ്ഡീ​ഗഡ്, പഞ്ച്കുല, അംബാല എന്നിവിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. സൈനിക കേന്ദ്രങ്ങളുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ അനാവശ്യമായി പ്രവേശിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചണ്ഡീ​ഗഡിലും ഫരീദ്കോട്ടിലും പടക്കം പൊട്ടിക്കുന്നത് രണ്ട് മാസത്തേക്ക് വിലക്കി. ജനങ്ങൾ പരിഭ്രാന്തരാകുന്നത് തടയാനാണിത്.

YouTube video player