250 മില്യൺ ഡോളറിലധികം ഊർജ കരാറുകൾ ലഭിക്കുന്നതിനായി പ്രതികൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. അമേരിക്കൻ നിക്ഷേപകർ സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളു കരാർ ലഭിക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്.
ദില്ലി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിലെ 265 മില്യൺ ഡോളർ കൈക്കൂലി ആരോപണത്തിൽ അന്വേഷണത്തിനായി ഇന്ത്യയുടെ സഹായം തേടി യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. അന്വേഷണത്തിനുള്ള സഹായം സംബന്ധിച്ച് കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് കത്തെഴുതിയതായി യുഎസ് റെഗുലേറ്റർ ന്യൂയോർക്ക് കോടതിയെ അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ പ്രതികരിക്കാൻ, വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞയാഴ്ച യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി അന്വേഷണത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞിരുന്നു. വൈറ്റ് ഹൗസിൽ ഒരു മാധ്യമപ്രവർത്തകനോട് പ്രതികരിച്ച പ്രധാനമന്ത്രി, രണ്ട് ലോക നേതാക്കൾ കണ്ടുമുട്ടുമ്പോൾ, അത്തരം വ്യക്തിഗത വിഷയങ്ങൾ ചർച്ച ചെയ്യാറില്ലെന്ന് പ്രതികരിച്ചു.
ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്‌സിപിഎ) നടപ്പാക്കുന്നത് നിർത്തിവെക്കാൻ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) നിർദ്ദേശിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. കൈക്കൂലി കേസിൽ അദാനി, അനന്തരവൻ സാഗർ അദാനി, ആറ് സഹായികൾ എന്നിവർക്കെതിരെ ചുമത്തിയത് ഇതേ നിയമപ്രകാരമായിരുന്നു.
250 മില്യൺ ഡോളറിലധികം ഊർജ കരാറുകൾ ലഭിക്കുന്നതിനായി പ്രതികൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. അമേരിക്കൻ നിക്ഷേപകർ സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളു കരാർ ലഭിക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്. എന്നാൽ ആരോപണം അദാനി തള്ളിക്കളഞ്ഞു. വിദേശത്ത് അഴിമതി പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് യുഎസ് സ്ഥാപനങ്ങഴെ തടയുന്നതിന് 1977-ലാണ് FCPA പാസാക്കിയത്. യുഎസിനുള്ളിൽ കൈക്കൂലിയിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ കമ്പനികളെയും വ്യക്തികളെയും ഉൾപ്പെടുത്തുന്നതിനായി 1998-ൽ നിയമം ഭേദഗതി ചെയ്തു. കൈക്കൂലി നൽകുന്നതിന് മാത്രമല്ല, കൈക്കൂലി വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാണ്.
എഫ്‌സിപിഎ നടപ്പാക്കൽ താൽക്കാലികമായി നിർത്തിയതിനെത്തുടർന്ന്, അടുത്ത ആറ് മാസത്തിനുള്ളിൽ അറ്റോർണി ജനറൽ മാർഗനിർദ്ദേശങ്ങളും നയങ്ങളും അവലോകനം ചെയ്യും. ഈ സമയത്ത് മുൻകാല കേസുകളിൽ നടപടികൾ ആവശ്യമാണോ എന്ന് നീതിന്യായ വകുപ്പ് തീരുമാനിക്കും.
