അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ കണക്കിലെടുത്തും, രാജ്യത്തിൻ്റെ പണമിടപാട് പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ചില സാധനങ്ങളെ ഈ താൽക്കാലിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

വാഷിംഗ്ടൺ - രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 10 ശതമാനം പുതിയ തീരുവ ഏർപ്പെടുത്തി അമേരിക്കൻ ഭരണകൂടം. ഈ താൽക്കാലിക തീരുവ ഫെബ്രുവരി 24 മുതൽ നിലവിൽ വരും. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ കണക്കിലെടുത്തും, രാജ്യത്തിൻ്റെ പണമിടപാട് പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ചില സാധനങ്ങളെ ഈ താൽക്കാലിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ IEEPA നിയമപ്രകാരം ചുമത്തിയിരുന്ന താരിഫുകൾ നിയമവിരുദ്ധമാണെന്ന് കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

അമേരിക്കൻ തൊഴിലാളികൾക്കും കർഷകർക്കും നിർമ്മാതാക്കൾക്കും ഗുണകരമാവുന്ന രീതിയിൽ വ്യാപാര ബന്ധങ്ങൾ പുനഃക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുവയെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. രാജ്യത്തിൻ്റെ അന്താരാഷ്ട്ര പണമിടപാടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1974-ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരമുള്ള അധികാരമാണ് പ്രസിഡൻ്റ് ട്രംപ് ഇതിനായി ഉപയോഗിച്ചത്. ഒരു രാജ്യത്തിൻ്റെ ഇറക്കുമതി കയറ്റുമതിയേക്കാൾ വളരെ കൂടുന്ന സാഹചര്യങ്ങൾ ണ്ടാകുമ്പോൾ, അത് പരിഹരിക്കാൻ താൽക്കാലികമായി അധിക തീരുവ ചുമത്താൻ പ്രസിഡൻ്റിന് ഈ നിയമം അധികാരം നൽകുന്നു. ഈ നിയമപ്രകാരം 150 ദിവസം വരെ പരമാവധി 15% തീരുവ ചുമത്താം. സെക്ഷൻ 122 പ്രകാരം ചുമത്തുന്ന തീരുവകൾ 150 ദിവസത്തിന് ശേഷം തനിയെ ഇല്ലാതാകും. കോൺഗ്രസ്സ് വോട്ട് ചെയ്ത് കാലാവധി നീട്ടി നൽകിയില്ലെങ്കിൽ ഇത് സംഭവിക്കും. എന്നാൽ, ഈ കാലാവധി കഴിഞ്ഞാലും പുതിയൊരു സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡൻ്റിന് വേണമെങ്കിൽ വീണ്ടും ഇത്തരം നടപടികൾ കൊണ്ടുവരാൻ സാധിക്കുമെന്ന് വ്യാപാര വിദഗ്ധർ പറയുന്നു. പ്രസിഡൻ്റ് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെയും അജണ്ടയിലെയും പ്രധാന ഭാഗമായിരുന്ന വ്യാപാര നയവുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി