സ്വർണാഭരണ മേഖലയിലെ വാറ്റ് കുടിശ്ശിക കേസുകൾ തീർപ്പാക്കണമെന്ന് ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
വ്യാപാരികളുടെ പരാതികൾക്കെല്ലാം പരിഹാരമുണ്ടാക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകിയതായി അസോസിയേഷൻ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.
തിരുവനന്തപുരം: സ്വർണാഭരണ മേഖലയിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള കേരള ചരക്ക് സേവന നികുതി (കെജിഎസ്ടി), കേരള മൂല്യവർദ്ധിത നികുതി (കെ വാറ്റ്) തുടങ്ങിയ 15 വർഷത്തിലധികമായുളള നികുതി കുടിശ്ശിക കേസുകൾ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ധനമന്ത്രിയെ കണ്ടു. നിരവധി കേസുകൾ തീർപ്പാകാതെ വകുപ്പിലും, കോടതിയിലുമായി കെട്ടിക്കിടക്കുകയാണെന്നും മാനുഷിക പരിഗണന നൽകി വ്യാപാരികൾക്ക് ഗുണകരമാകുന്ന തരത്തിൽ ഇവ തീർപ്പാക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ധനമന്ത്രിയുമായി നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടു.
രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരികളെ മാത്രം ഉപദ്രവിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും അനധികൃത മേഖലയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നും അവർ പരാതിപ്പെട്ടു. വ്യാപാരികളുടെ പരാതികൾക്കെല്ലാം പരിഹാരമുണ്ടാക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona