വിജയ് മല്ല്യ പണം കൈമാറിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേക്ക് അധികൃതർക്ക് കടക്കാമെന്ന് കോടതി
ദില്ലി: കോടതിയലക്ഷ്യ കേസിൽ മദ്യ രാജാവ്, വിജയ് മല്ല്യയെ 4 മാസം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി. കോടതിയിൽ ഹാജരാകാത്ത വിജയ് മല്ല്യയുടെ നിലപാടിൽ അമർഷം രേഖപ്പെടുത്തിയ കോടതി, 2,000 രൂപ പിഴയൊടുക്കാനും നിർദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 2 മാസത്തെ തടവ് കൂടി മല്ല്യ അനുവഭിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലെ കോടതിയലക്ഷ്യ കേസിൽ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉൾപ്പെട്ട് 2016ല്‍ നാടുവിട്ട വിജയ് മല്ല്യ 2017ലാണ് മകളുടെ അക്കൗണ്ടിലേക്ക് 40 ദശലക്ഷം ഡോളർ കൈമാറിയത്. വിദേശ കമ്പനിയായ ഡിയാജിയോയില്‍ നിന്നും സ്വീകരിച്ച പണമാണ് മല്ല്യ മകന്‍റെയും മകളുടെയും അക്കൗണ്ടിലേക്ക് വകമാറ്റിയത്. കർണാടക ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കേ നടത്തിയ ഇടപാടിനെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ വേളയില്‍ ഒരിക്കല്‍പോലും ഹാജരാകാതിരുന്ന വിജയ് മല്യ കുറ്റക്കാരനെന്ന് കഴിഞ്ഞ മാർച്ചില്‍ കോടതി കണ്ടെത്തിയിരുന്നു.
പിഴതുക അടച്ചില്ലെങ്കില്‍ രണ്ട് മാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം. കൈമാറിയ പണം 8 ശതമാനം പലിശയും ചേർത്ത് നാലാഴ്ചയ്ക്കകം തിരികെ നിക്ഷേപിക്കണം. ഇല്ലെങ്കില്‍ സ്വത്തു കണ്ടുകെട്ടുന്ന നടപടികളിലേക്ക് അധികൃതർക്ക് കടക്കാമെന്നും കോടതി നിർദേശിച്ചു. 2016 മുതല്‍ ബ്രിട്ടനില്‍ തുടരുന്ന വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ അനുമതിയുണ്ടെന്നും, ബ്രിട്ടന്‍റെ ചില രഹസ്യ നടപടികൾകൂടി അവശേഷിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
