ഇന്ത്യ വളരുന്ന വ്യോമയാന വിപണിയാണെന്നും ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്ന് വളര്‍ച്ച നേടാനാണ് വിസ്താര ശ്രമിക്കുന്നതെന്നും വ്യോമായന കമ്പനികളുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേ വിസ്താര സിഇഒ ലെസ്‍ലി ത്ങ് പറഞ്ഞു. 

മുംബൈ: ടാറ്റാ- സിംഗപ്പൂര്‍ എയര്‍ലൈന്‍ സംയുക്ത സംരംഭമായ വിസ്താര അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തയ്യാറെടുക്കുന്നു. ഈ വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമിടാനാണ് വിസ്താര പദ്ധതിയിടുന്നത്. രാജ്യത്ത് നാല് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തിന്‍റെ കരുത്തിലാണ് വിസ്താര അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തയ്യാറെടുക്കുന്നത്. 

ആദ്യ ഘട്ടത്തില്‍ ഇടത്തരം, ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് വിവരം. ഇന്ത്യ വളരുന്ന വ്യോമയാന വിപണിയാണെന്നും ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്ന് വളര്‍ച്ച നേടാനാണ് വിസ്താര ശ്രമിക്കുന്നതെന്നും വ്യോമായന കമ്പനികളുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേ വിസ്താര സിഇഒ ലെസ്‍ലി ത്ങ് പറഞ്ഞു. 

നിലവില്‍ വിസ്താരയ്ക്ക് 22 പ്ലെയ്നുകളുണ്ട്. 850 ഫ്ളൈറ്റുകളാണ് ഒരാഴ്ചയില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. പാട്ടം അടിസ്ഥാനത്തില്‍ നാല് 737- 800 എന്‍ജി എയര്‍ക്രാഫ്റ്റുകളും രണ്ട് എ-320 നിയോ പ്ലെയ്നുകളും ഫ്ലീറ്റില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് കഴിഞ്ഞ മാസം വിസ്താര പ്രഖ്യാപിച്ചു.