റെയിൽ യാത്രയുടെയും ചരക്ക് ഗതാഗതത്തിൻ്റെയും എല്ലാ മേഖലകളെയും നവീകരിക്കാൻ ലക്ഷ്യമിട്ട് ഓരോ ആഴ്ചയും പുതിയ പദ്ധതികൾ നടപ്പാക്കും

ദില്ലി: ചരക്ക് നീക്കത്തിൽ ആഗോള നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർഗോ കാരിയറായി ഇന്ത്യൻ റെയിൽവേ മാറിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ നേട്ടം രാജ്യത്തെ ഒരു പ്രധാന അന്താരാഷ്ട്ര ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഈ നേട്ടത്തിന്റെ ചുവടുപിടിച്ച്, അടുത്ത ഒരു വർഷത്തേക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരു റോഡ്മാപ്പ് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. റെയിൽ യാത്രയുടെയും ചരക്ക് ഗതാഗതത്തിൻ്റെയും എല്ലാ മേഖലകളെയും നവീകരിക്കാൻ ലക്ഷ്യമിട്ട് ഓരോ ആഴ്ചയും പുതിയ പദ്ധതികൾ നടപ്പാക്കും. 2026-ലേക്ക് 52 ആഴ്ചയിൽ 52 പരിഷ്കാരങ്ങൾ നടപ്പാക്കാനാണ് റെയിൽവേയുടെ തീരുമാനമെന്ന് മന്ത്രി വിശദീകരിച്ചു.

ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണന. ഈ വർഷത്തെ പ്രധാന അജണ്ടയുടെ തുടക്കം ഇതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. "യാത്രയ്ക്കിടെ മികച്ച സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് ആദ്യത്തെ പരിഷ്കാരം," അദ്ദേഹം ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ കാര്യങ്ങൾക്കൊപ്പം, രാജ്യത്തുടനീളമുള്ള ചരക്ക് നീക്കം സുഗമമാക്കാൻ 'ഗതി ശക്തി' പദ്ധതിക്കും സർക്കാർ വലിയ ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തിന്റെ സപ്ലൈ ചെയിൻ ശക്തിപ്പെടുത്താനാണ് ഈ നീക്കം. "'ഗതി ശക്തി കാർഗോ' ആണ് രണ്ടാമത്തെ പ്രധാന വിഷയം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.