കൊല്ലം: കൊല്ലം ചവറയില്‍ ഇരുമ്പ് പാലം തകര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം നല്‍കും. മൂന്ന് പേരാണ് ഇരുമ്പ് നടപാലം തകര്‍ന്ന് മരിച്ചത്. ചവറ സ്വദേശി ശ്യാമള ദേവിയും ആൻസലീനയും അന്നമ്മയുമാണ് മരിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലില്‍ നിന്ന് എംഎസ് യൂണിറ്റിലേക്ക് പോകാനായി ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥാപിച്ച ഇരുമ്പ് പാലമാണ് തകര്‍ന്നത്. 

Add Asianetnews as a Preferred SourcegooglePreferred

രാവിലെ 10.30ഓടെയായിരുന്നു സംഭവം. കെഎംഎംഎല്‍ അനധികൃത ഖനനം നടത്തുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ കുറച്ച് ദിവസമായി സമരത്തിലായിരുന്നു. ഇന്നത്തെ സമരത്തില്‍ പങ്കെടുത്ത ശേഷം 500ല്‍ അധികം നാട്ടുകാര്‍ തിരികെ പോകാൻ പാലത്തില്‍ കയറിയപ്പോഴാണ് അപകടം നടന്നത്. പാലം ഒരുഭാഗം കൊണ്ട് ഒടിഞ്ഞ് തൂങ്ങുകയും, പാലം ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് പിഴുത് വീഴുകയുമായിരുന്നു. ഈ സമയം പാലത്തിലുണ്ടായിരുന്നവരെല്ലാം കായലില്‍ പതിച്ചു. പാലത്തിന്‍റ ഇരുമ്പ് കമ്പി തറഞ്ഞുകയറിയാണ് പലര്‍ക്കും പരിക്കേറ്റത്. കാലപ്പഴക്കം കൊണ്ട് പാലം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.