പിതാവ് ഓസ്ട്രേലിയയില്‍, മകന്‍ ഇന്ത്യയില്‍ തമ്മില്‍ കാണാതെ മൂന്ന് വര്‍ഷം വിസ നല്‍കുന്നില്ലെന്ന് പരാതി

കാന്‍ബെറാ: പത്തുവയസ്സുകാരന് ഓസ്ട്രേലിയയിലുള്ള തന്‍റെ പിതാവിനെ കാണാന്‍ വിസ നല്‍കാതെ അധികൃതര്‍. മൂന്ന് വര്‍ഷമായി തന്‍റെ മകനെ കണ്ടിട്ടെന്നും ഓസ്ട്രേലിയന്‍ അധികൃതര്‍ മകന് മൂന്ന് തവണയായി സന്ദര്‍ശക വിസ നിഷേധിച്ചുവെന്നും ഹര്‍മന്‍ പ്രീത് സിംഗിന്‍റെ പിതാവ് ഹരീന്ദര്‍ സിംഗ് പറഞ്ഞു. ഹരീന്ദര്‍ സിംഗും ഭാര്യയും ഓസ്ട്രേലിയയിലാണ് താമസം. ആദ്യഭാര്യയായ ഹര്‍മന്‍റെ മാതാവ് മരിച്ചതോടെ മറ്റൊരു വിവാഹം കഴിച്ച് ഹരീന്ദര്‍ ഓസ്ട്രേലിയയിലേക്ക് പോകുകയായിരുന്നു. കൂടെ കൊണ്ടുപോയ മകനെ എന്നാല്‍ പഠനം പൂര്‍ത്തിയാക്കാനായി ഇന്ത്യയിലെ ബന്ധുക്കള്‍ക്കൊപ്പം താമസിപ്പിച്ചിരിക്കുകയായിരുന്നു. 

അവധി ആഘോഷിക്കാന്‍ മകനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് കഴിഞ്ഞ മൂന്ന് തവണയും ഹരീന്ദര്‍ ശ്രമിച്ചത്. എന്നാല്‍ തിരിച്ച് ഇന്ത്യയിലെത്താന്‍ ആവശ്യമായ ജോലിയോ സാമ്പത്തിക വരുമാനമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് തവണയും വിസ നിഷേധിച്ചതെന്ന് ഹരീന്ദര്‍ പറഞ്ഞു. 

നിലവില്‍ രാജ്യം വിട്ട് യാത്ര ചെയ്യുന്നതിന് ഹരീന്ദറിനും ഭാര്യയ്ക്കും തടസ്സമുണ്ട്. 2017 ലാണ് ഹര്‍മന്‍ ആദ്യമായി വിസയ്ക്ക് അപേക്ഷിച്ചത്. പിന്നീട് എല്ലാ രേഖകളും സമര്‍പ്പിച്ചെങ്കിലും അപ്പോഴും അവര്‍ അപേക്ഷ തള്ളിയെന്നും ഹരീന്ദര്‍ വ്യക്തമാക്കി. അവാസനത്തെ അപേക്ഷ തളളിയത് മെയ് 28നാണ്. എന്തിനാണ് ഒരു കുടുംബത്തെ പിരിച്ച് ഇത്ര ക്രൂരമായി ഭരണകൂടചം പെരുമാറുന്നതെന്ന അറിയില്ലെന്നും ഹരീന്ദര്‍ പറഞ്ഞു. മെല്‍ബണില്‍ വെല്‍ഡറായാണ് ഹരീന്ദര്‍ ജോലി ചെയ്യുന്നത്.