ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പൂഞ്ച് ജില്ലയിലെ കര്‍ണി, ദിഗ്വാര്‍ സെക്ടറുകളില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഗ്രാമങ്ങള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും നേരെ ആയിരുന്നു പാക് സൈന്യത്തിന്റെ വെടിവെപ്പ്.

പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ പത്ത് വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മൂന്ന് മണിക്കൂറിലേറെ നീണ്ട വെടിവെപ്പിലാണ് ഇസ്രാര്‍ അഹമ്മദ് (10) എന്ന ബാലന്‍ കൊല്ലപ്പെട്ടത്. കുട്ടികളടക്കം അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. രാവിലെ 6.50 ഓടെയാണ് പാക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. മുമ്പ് പാക്കിസ്ഥാന്‍ നടത്തിയ മോട്ടാര്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

അതിനിടെ, ജമ്മു കശ്മീരിലെ കേരന്‍ സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ഒരു ഭീകരനെ വധിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.