സ്ത്രീകളെ കാണാതായി 52 ദിവസങ്ങള്‍ക്ക് ശേഷമാണ് കേസ് ഫയല്‍ ചെയ്യുന്നത്. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതായി നേരത്തേ അനാഥാലയത്തിലെ അന്തേവാസികള്‍ മൊഴി നല്‍കിയിരുന്നു

മുസാഫര്‍പൂര്‍: പെണ്‍കുട്ടികളെ കൂട്ടമായി ബലാത്സംഗത്തിനിരയാക്കിയ ബീഹാര്‍ അനാഥാലയത്തില്‍ 11 സ്ത്രീകളെ കാണാതായ സംഭവത്തില്‍ കേസെടുത്തു. സ്ത്രീകളെ കാണാതായിട്ട് രണ്ട് മാസത്തിന് ശേഷമാണ് കേസെടുത്തിരിക്കുന്നത്.

അനാഥാലയത്തില്‍ നിന്ന് 11 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന വിവരം മാര്‍ച്ച് 20ന് തന്നെ പുറത്തറിഞ്ഞിരുന്നു. സംഭവം സത്യമെന്ന് ജൂണ്‍ 9ന് തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു. എന്നിട്ടും കേസെടുത്തത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. സ്ത്രീകളെ കാണാതായി 52 ദിവസങ്ങള്‍ക്ക് ശേഷം കേസ് ഫയല്‍ ചെയ്തതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. 

ബീഹാര്‍ സര്‍ക്കാരിന് ഇക്കാര്യങ്ങളെല്ലാം അറിയാമെന്നും എന്നാല്‍ അറിഞ്ഞുകൊണ്ട് പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 

ഏഴ് മുതല്‍ 18 വരെ വയസ്സ് പ്രായമുള്ള 34 പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി മറവ് ചെയ്തതായും പരാതിക്കാരായ അന്തേവാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു. നിലവില്‍ സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ അനാഥാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ബ്രജേഷ് താക്കൂര്‍ ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.