ചെന്നൈയിലെ ഒരു പാര്‍പ്പിട സമുച്ചയം  കേന്ദ്രീകരിച്ച് നടത്തിയ ക്രൂരതയില്‍ ഇവിടുത്തെ സുരക്ഷാ ഗാര്‍ഡും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണക്കാരനുമെല്ലാം പിടിയിലായിട്ടുണ്ട്

ചെന്നൈ: പതിനൊന്നുകാരിയെ മാസങ്ങളോളം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പതിനേഴുപേര്‍ പിടിയില്‍. ചെന്നൈയിലെ ഒരു പാര്‍പ്പിട സമുച്ചയം കേന്ദ്രീകരിച്ച് നടത്തിയ ക്രൂരതയില്‍ ഇവിടുത്തെ സുരക്ഷാ ഗാര്‍ഡും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണക്കാരനുമെല്ലാം പിടിയിലായിട്ടുണ്ട്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയ ശേഷമായിരുന്നു പീഡനം. 

ഫ്‌ളാറ്റിലെ താമസക്കാരിയായ പെണ്‍കുട്ടിയെ സുരക്ഷാ ജീവനക്കാരനും മറ്റു കരാര്‍ ജീവനക്കാരുമാണ് പീഡനത്തിന് ഇരയാക്കിയത്. മാസങ്ങളോളം നീണ്ട പീഡനത്തിനൊടുവില്‍ കഴിഞ്ഞ ദിവസം കടുത്ത ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തു വന്നത്. പുറത്ത് പഠിക്കാന്‍ പോയ മൂത്ത സഹോദരിയോട് പെണ്‍കുട്ടി വിവരം പറയുകയായിരുന്നു. 

പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വനിത പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 17 പേരെ അറസ്റ്റ് ചെയ്തു. ഏഴു മാസത്തോളമാണ് അക്രമികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 66 കാരനായ പ്‌ളംബറാണ് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ആദ്യം പീഡനം നടത്തിയത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തി അത് കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ഉപയോഗിക്കുകയായിരുന്നു.

ഇയാളുടെ സഹായത്തോടെ മറ്റു ജീവനക്കാരും പീഡിപ്പിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ മകളെ പീഡിപ്പിച്ചെന്ന് കാട്ടിയാണ് പരാതി. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഏഴാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.