വ്യാജ സർവ്വകലാശാല വിസ; യുഎസിൽ 129 ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ
വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്നെ എട്ട് അനധികൃത റിക്രൂട്ടമെന്റുകാരെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ എല്ലാവരും ഇന്ത്യക്കാരോ, ഇന്ത്യൻ - അമേരിക്കക്കാരോ ആണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.
വാഷിങ്ടൺ: വ്യാജ സർവ്വകലാശാല വിസ സംഘടിപ്പിച്ച് യുഎസിൽ എത്തിയ 129 ഇന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ. യുഎസിൽ സ്ഥിരമായി താമസിക്കുന്നതിനായി വ്യാജ സർവകലാശാലയിൽ പ്രവേശനം നേടിയവരാണ് അറസ്റ്റിലായത്. സ്റ്റുഡന്റ് വിസ തട്ടിപ്പ് നടത്തി യുഎസിൽ തുടരുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി അമേരിക്കൻ ആഭ്യന്തര സുരക്ഷാ വിഭാഗം ആരംഭിച്ച 'വ്യാജ സർവകലാശാല'യിലെ വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡെട്രോയിറ്റ് ഫാർമിങ്ടൺ ഹിൽസിൽ സ്ഥിതി ചെയ്തിരുന്ന ഈ സർവ്വകലാശാല അടച്ചുപൂട്ടുകയും ചെയ്തു. ഇവിടെ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ഇത് നിയമപ്രകാരമല്ലെന്ന് അറിയാമായിരുന്നുവെന്ന് യുഎസ് എമിഗ്രേഷൻ ആൻറ് കസ്റ്റംസ് എൻഫോഴ്സ്മെൻറ് അധികൃതർ പറഞ്ഞു. അറസ്റ്റിലായ വിദ്യാർത്ഥികൾക്കുമേൽ കുറ്റംചുമത്തുമെന്നും എല്ലാവരെയും നാടുകടത്തുമെന്നും അന്വേഷണ ഏജൻസി അറിയിച്ചിട്ടുണ്ട്.
നിലവിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് വീട് വിട്ട് പുറത്തേയ്ക്ക് പോകുന്നതിനോ മറ്റുള്ളവരുമായി ഇടപഴകുന്നതിനോ സാധിക്കില്ല. ഇവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.129 വിദ്യാർഥികൾ അറസ്റ്റിലായതിനു പിന്നാലെ യുഎസിലെ ഇന്ത്യൻ എംബസ്സി 24 മണിക്കൂർ ഹെൽപ്ലൈൻ തുറന്നിട്ടുണ്ട്.
വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്നെ എട്ട് അനധികൃത റിക്രൂട്ടമെന്റുകാരെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ എല്ലാവരും ഇന്ത്യക്കാരോ, ഇന്ത്യൻ - അമേരിക്കക്കാരോ ആണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. ഇത്തരത്തിൽ നിരവധി പേർ വ്യാജ സർവ്വകലാശാല വിസയിൽ വിദ്യാർത്ഥികളായി യുഎസിൽ തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു.