ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി
ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്.
പത്തനംതിട്ട: ഇന്നവസാനിക്കേണ്ടിയിരുന്ന ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഈ മാസം പതിനാലിനാണ് മകരവിളക്ക്. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോർട്ടിനെ അനുകൂലിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇവിടെയും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷങ്ങളിലെല്ലാം 1400 ൽ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ 500 പൊലീസുകാരെക്കൂടി അധികമായി വിന്യസിക്കും.