കാസര്‍കോഡ് ജില്ലയില്‍ ഒരാഴ്ച്ചത്തേക്ക് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.മദ്രസ അദ്ധ്യാപകന്‍റെ കൊലപാതകവുമായി ബന്ധപെട്ട് സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഇതിനിടെ റിയാസിന്‍റെ കൊലപാതകം അന്വേഷിക്കാൻ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു

ഇന്നുമുതല്‍ തിങ്കളാഴ്ച്ച വരെ ഏഴുദിവസത്തേക്കാണ് ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.പൊലീസ് ആക്ട് 144 പ്രകാരമാണ് ഉത്തരവ്.കാസര്‍കോഡ് ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗത്തിനുശേഷമാണ് ജില്ലയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിരോധനാജ്ഞ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.പരിയാരം മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മദ്രസ അദ്ധ്യാപകന്‍ റിയാസിന്‍റെ മൃതദേഹം കാസര്‍കോട്ട് പെതുദര്‍ശനത്തിനുവക്കാത്തതില്‍ പ്രതിഷേധിച്ച് എൻ.എ നെല്ലിക്കുന്നിന്‍റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം ആറ് മണിക്കൂറിനുശേഷം എട്ടു മണിയോടെ അവസാനിപ്പിച്ചു.

കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും കൂടി കണക്കിലെടുത്താണ് എം.എല്‍.എ പ്രതിഷേധം അവസാനിപ്പിച്ചത്.കാസര്‍കോട്ടെ മുൻ എസ്.പി ഡോക്ടര്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കൊലപാതക കേസ് അന്വേഷിക്കുക.ഉത്തര മേഖല ഡി.ജി.പി രാജേഷ് ദിവാന്‍റെ നേതൃത്വത്തില്‍ വൻ പൊലീസ് സംഘം കാസര്‍കോഡ് ക്യാമ്പ് ചെയ്യുന്നുണ്ട്. റിയാസിന്‍റെ മൃതദേഹം കര്‍ണ്ണാടകത്തിലെ കുടകില്‍ രാത്രി സംസ്കരിച്ചു.