കൊടു ചൂടില്‍ ലോകം വെന്തുരുകുമ്പോള്‍, ഭൂഗോളത്തില്‍ മനുഷ്യരാശിയുടെയും ജന്തുജാലങ്ങളുടെയും നിലനില്‍പ്പിന് ഏറെ സുപ്രധാമമായ തീരുമാനത്തിനായാണ് ലോകരാജ്യങ്ങള്‍ ന്യൂയോര്‍ക്കില്‍ ഒത്തുചേര്‍ന്നത്. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന പാരീസ് ഉച്ചകോടി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ബഹു ഭൂരിപക്ഷം വരുന്ന രാജ്യങ്ങളും അംഗീകരിച്ചു. ഇന്ത്യയടക്കം 175 രാജ്യങ്ങളാണ് ലോക ഭൗമദിനത്തില്‍ കാറില്‍ ഒപ്പുവച്ചത്. ഇത്രയധികം രാജ്യങ്ങള്‍ ഒന്നിച്ച് ഒപ്പുവയ്ക്കുന്ന ആദ്യത്തെ അന്തര്‍ദേശീയ ഉടമ്പടിയാണ് ഇത്. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്ന 55 രാജ്യങ്ങള്‍ ഒപ്പുവച്ചതോടെ കരാര്‍ 30 ദിവസത്തിനകം പ്രാബല്യത്തില്‍ വരും. ആഗോള താപനിലയുടെ വര്‍ദ്ധനവ് രണ്ട് ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കി നിര്‍ത്തുക പറ്റുമെങ്കില്‍ ഒന്നര ഡിഗ്രിയാക്കാന്‍ ശ്രമിക്കുക എന്നതാണ് കരാറിന്റെ മുഖ്യ ലക്ഷ്യം. കാലക്രമേണ കല്‍ക്കരി, ഡീസല്‍, പെട്രോള്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഒഴിവാക്കണം എന്നും കരാര്‍ വിഭാവനം ചെയ്യുന്നു. ഇതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കണം, ലക്ഷ്യപ്രാപ്ത്തിക്കായി കൈക്കൊണ്ട നടപടികള്‍ 5 വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തണം എന്നും കരാര്‍ നിര്‍ദ്ദേശിക്കുന്നു. ആഗോള താപനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന അവികസിത, വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ സഹായം നല്‍കണം എന്നതും കരാറിലെ പ്രധാന വ്യവസ്ഥയാണ്. വരും തലമുറയ്ക്ക് വാസയോഗ്യമായ ഭൂമി കൈമാറാനുള്ള സുപ്രധാന കരാറില്‍ ഇന്ത്യയ്ക്ക് വേണ്ടി പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഒപ്പുവച്ചത്.