18 എംഎൽഎമാരുടെ അയോഗ്യത കേസ്; അമ്മ മക്കള്‍ മുന്നേറ്റ കഴകം യോഗം ഇന്ന്
2011ല്‍ കർണാടകയില്‍ സമാനമായ രീതിയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാർ സുപ്രീംകോടതിയിലെത്തി അനുകൂല വിധി നേടിയിരുന്നു. ഇതാണ് സുപ്രീംകോടതിയില്‍ പോകുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
ചെന്നൈ: 18 എംഎൽഎമാരുടെ അയോഗ്യത കേസിലെ തുടർനടപടികള്‍ ചർച്ച ചെയ്യാനുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നിർണ്ണായക യോഗം ഇന്ന് മധുരയില്‍ ചേരും. കുറ്റാലത്തെ റിസോർട്ടിലും ശിവഗംഗയിലുമുള്ള എംഎൽഎമാരും ടിടിവി ദിനകരനും പാർട്ടിയുടെ മുതിർന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കാനായി രാത്രിയോടെ മധുരയിലെത്തി.
എംഎല്‍എമാർ ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അല്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുമെന്നും ടിടിവി ദിനകരൻ പറഞ്ഞു. 2011ല്‍ കർണാടകയില്‍ സമാനമായ രീതിയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാർ സുപ്രീംകോടതിയിലെത്തി അനുകൂല വിധി നേടിയിരുന്നു. ഇതാണ് സുപ്രീംകോടതിയില്‍ പോകുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നവർ ചൂണ്ടിക്കാണിക്കുന്നത്. നിയമവിദഗ്ദരോടു കൂടി ഇക്കാര്യം ചർച്ച ചെയ്യും. നിലവിലെ രാഷ്ട്രീയസാഹചര്യം അനുകൂലമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും ടിടിവി ദിനകരൻ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ഡിഎംകെയും ടിടിവി ദിനകരനുമാകും നേട്ടമുണ്ടാക്കുക എന്ന ആശങ്ക എഐഎഡിഎംകെ ക്യാമ്പിലുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് പരമാവധി നീട്ടിവയ്ക്കാൻ ഇപിഎസ് സർക്കാർ ശ്രമിക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. ഇപ്പോഴുള്ള അനുകൂലരാഷ്ട്രീയ സാഹചര്യം സുപ്രീംകോടതി നടപടികളിലേക്ക് കടന്നാല്‍ മാറുമോ എന്നത് കൂടി വിലയിരുത്തിയാകും ടിടിവി പക്ഷം തുടർ നടപടികളില്‍ അന്തിമ തീരുമാനമെടുക്കുക.