ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂൾ ശൗചാലയത്തില്‍ ഒന്നാം ക്ലാസ്സുകാരന് കുത്തേറ്റ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. സംഭവം പോലീസില്‍ നിന്ന് മറച്ച വെച്ചതിനാണ് സ്‌കൂള്‍ പ്രിന്‍സിപ്പാളെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ നേരത്തെ പൂട്ടാനാണ് ആക്രമിക്കുന്നതെന്നാണ് ആറാം ക്ലാസ്സുകാരി പറഞ്ഞതെന്നാണ് ആക്രമണത്തിനിരയായ ഒന്നാം ക്ലാസ്സുകാരന്റെ മൊഴി. ത്രിവേണി നഗറിലെ ബ്രൈറ്റ്‌ലാന്‍ഡ് ഇന്റര്‍ കോളേജ് സ്‌കൂളില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. 

ആക്രമിക്കപ്പെട്ട കുട്ടി ആറാംക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മുടിനാര് കണ്ടെത്തിയിട്ടുമുണ്ട്. ഇതിന്റെ ഡിഎന്‍എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. ആക്രമിച്ചത് മുടി ബോയ്ക്കട്ട് അടിച്ച ചേച്ചിയാണ് ആക്രമിച്ചതെന്ന് പൊലീസിന് കൊടുത്ത മൊഴിയില്‍ ആക്രമണത്തിനിരയായ ഹൃത്വിക് ശര്‍മ്മ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോട്ടോകൾ കാണിച്ച് സീനിയർ വിദ്യാർഥിനി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ആക്രമണത്തിനിരയായ ഒന്നാം ക്ലാസ്സുകാരൻ ഹൃത്വിക് ശർമ്മ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഭവത്തിന് സമാനമായ ആക്രമണമാണ് ഇതെന്ന് പൊലീസ്‌ പറയുന്നു. ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് സ്‌കൂളധികൃതര്‍ പൊലീസിനോട് പറയുന്നത്. സംഭവം പോലീസില്‍ അറയിക്കാത്തതിന് പ്രിന്‍സിപ്പാളെ പൊലീസ് അറസ്റ്റു ചെയ്തു. മാത്രമല്ല സ്‌കൂളധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്.