ബംഗളൂരു: കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ട് ഇന്ന് രണ്ട് വര്‍ഷം തികയുമ്പോഴും പ്രതികള്‍ കാണാമറയത്താണ്. കര്‍ണാടക സിഐഡിയുടെ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. കൊലപാതകികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കര്‍ണാടകത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍.

2015 ഓഗസ്റ്റ് 30ന് രാവിലെ ധര്‍വാഡിലെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് രണ്ട് പേര്‍ കല്‍ബുര്‍ഗിയെ പുറത്തേക്ക് വിളിച്ചത്.വാതില്‍ തുറന്നയുടന്‍ അദ്ദേഹത്തിന്‍റെ നേര്‍ക്ക് നിറയൊഴിച്ച് കടന്നുകളഞ്ഞു. കല്‍ബുര്‍ഗി മരിച്ചുവീണു. യുക്തിവാദിയും പുരോഗമന ആശയങ്ങളുടെ പ്രചാരകനും ആയിരുന്ന കല്‍ബുര്‍ഗിയുടെ കൊലയാളികളെക്കുറിച്ച് കൊലപാതകത്തിന്റെ രണ്ടാം വാര്‍ഷികത്തിലും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരമൊന്നുമില്ല.

നരേന്ദ്ര ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും വകവരുത്തിയവര്‍ തന്നെയാണ് കല്‍ബുര്‍ഗിയുടെയും ജീവനെടുത്തതെന്ന സൂചനമാത്രം ലഭിച്ചു. മഹാരാഷ്‌ട്ര കേന്ദ്രമായ തീവ്രഹിന്ദുസംഘടന സനാഥന്‍ സസ്ത കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.രണ്ട് പേര്‍ അറസ്റ്റിലായെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല.ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ പ്രതിച്ഛായ നഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിഷയം വീണ്ടും ചര്‍ച്ചയാവുമെന്ന് കണ്ട് അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ.

നിയമസഭാ തെരഞ്ഞെടുപ്പും അദ്ദേഹം മുന്നില്‍ കാണുന്നു.പ്രതികളെ പിടികൂടണമെന്ന് സംസഥാനത്തെ സാഹിത്യകാരന്‍മാര്‍ നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തോടും സര്‍ക്കാര്‍ മുഖംതിരിച്ചു. അന്വേഷണം വഴിപാടാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്താകെ സമരം നടത്താനാണ് എഴുത്തുകാരുടെ തീരുമാനം. കല്‍ബുര്‍ഗി,ഗദക്,ബെംഗളൂരു എന്നിവിടങ്ങളില്‍ ഇതിന്റെ ഭാഗമായി പ്രതിഷേധ റാലി നടക്കും.