ഇരുനൂറോളം പശുക്കൾ ചത്തു: ബിജെപി നേതാവ് അറസ്റ്റില്‍
റായ്പുർ: ഇരുനൂറോളം പശുക്കൾ ഭക്ഷണം ലഭിക്കാതെ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റിൽ. ചത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ റാജ്പുരിൽ ബിജെപി നേതാവ് ഹരീഷ് വർമയാണ് അറസ്റ്റിലായത്. ജാമുൽ നഗർ നിഗം വൈസ് പ്രസിഡന്റ് ഹരീഷ് വർമയുടെ പശു സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ 200 പശുക്കളാണ് ചത്തുവീണത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 30 പശുക്കൾ മാത്രമാണ് ചത്തത്.
കഴിഞ്ഞ രണ്ടു ദിവസമായി ഗോശാലയ്ക്കു സമീപം മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി രാജ്പുർ പഞ്ചായത്ത് അധ്യക്ഷയുടെ ഭർത്താവ് സേവ റാം സാഹു പറഞ്ഞു. തങ്ങൾ മാധ്യമപ്രവർത്തകരെ വിവരം അറിയിക്കുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. നിരവധി പശുക്കളുടെ ജഡങ്ങള്‍ ഇവിടെ കണ്ടെത്താൻ കഴിഞ്ഞു. നിരവധി പശുക്കളെ കുഴിയെടുത്ത് മറവ് ചെയ്തതായും കണ്ടെത്തി- അദ്ദേഹം പറയുന്നു.
സ്ഥലത്ത് പരിശോധന നടത്തിയ ഡോക്ടർമാരും പട്ടിണികിടന്നാണ് പശുക്കൾ ചത്തതെന്ന് വ്യക്തമാക്കി. ഭക്ഷണവും മരുന്നും ലഭിക്കാതെയാണ് പശുക്കൾ ചത്തത്. ഇനിയും 50 പശുക്കൾ കൂടി അതീവ ഗുരുതരാവസ്ഥയിൽ ഇവിടെയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
ചത്തപശുക്കളെ പശു സംരക്ഷണ കേന്ദ്രത്തിനു സമീപം കുഴിച്ചുമൂടിയതായും ഗ്രാമീണർ പറയുന്നു. കഴിഞ്ഞ ഏഴു വർഷമായി ഹരീഷ് ശർമ പശു സംരക്ഷണ കേന്ദ്രം നടത്തിവരുന്നു. കന്നുകാലി സംരക്ഷണ നിയമപ്രകാരം വെള്ളിയാഴ്ച വൈകുന്നേരമാണ് ഹരീഷ് ശർമയെ പോലീസ് അറസ്റ്റ് ചെയ്തത്.
ചത്ത പശുക്കളുടെ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാജേഷ് രത്രെ പറഞ്ഞു. ഇരുനൂറിലേറെ പശുക്കൾ ചത്തതായാണ് ഗ്രാമവാസികൾ നൽകിയ വിവരം. ഇത് സത്യമാണോയെന്ന് പരിശോധിച്ചുവരികയാണ്. അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് ജില്ലാ മജിസ്ട്രേറ്റിന് സമർപ്പിക്കുമെന്നും രാജേഷ് രത്രെ അറിയിച്ചു.
എന്നാല്‍, പരിസരത്തെ ഒരു മതില് ഇടിഞ്ഞുവീണാണ് പശുക്കള്‍ ചത്തതെന്നാണ് ഹരീഷ് വര്‍മ പറയുന്നത്. പശു സംരക്ഷണ കേന്ദ്രത്തിനായി കെട്ടിടം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവര്‍ഷമായി പണം അനുവദിച്ചില്ല. പശുക്കൾ ചത്തതിൽ താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു.