രണ്ടായിരം രൂപയുടെ നോട്ടുകൾ അസാധുവാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും
ചെന്നൈ: പുതിയ രണ്ടായിരം രൂപയുടെ നോട്ടുകൾ അസാധുവാക്കി പ്രഖ്യാപിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. മധുരയിലെ ഒരു പ്രാദേശിക ഡിഎംകെ നേതാവ് കെ പി ടി ഗണേഷനാണ് രണ്ടായിരം രൂപ നോട്ടുകൾ ഉടൻ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
ഭരണഘടന അംഗീകരിയ്ക്കാത്ത ഭാഷയായ ദേവനാഗരി ലിപിയിൽ നോട്ടിൽ അക്കങ്ങൾ എഴുതിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇന്ത്യൻ അക്കങ്ങളല്ലാതെ കറൻസിയിൽ മറ്റ് അക്കങ്ങൾ ഉപയോഗിയ്ക്കരുതെന്നാണ് ഭരണഘടനയിലെ ചട്ടമെന്നും ഹർജിയിൽ ചൂണ്ടിക്കാണിയ്ക്കുന്നു.
റിസർവ് ബാങ്കിന്റഎ ഉന്നതതല സമിതിയുടെ നിർദേശങ്ങളില്ലാതെ പുതിയ രണ്ടായിരം രൂപയുടെ നോട്ട് പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് തീരുമാനിയ്ക്കാനാകില്ലെന്നും 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ വ്യക്തമാക്കുന്നു.