രണ്ടാം ട്വന്‍റി 20 ഇന്ന്; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

ഇന്ത്യ - അയര്‍ലന്‍ഡ് രണ്ടാം ട്വന്‍റി 20 ഇന്ന് നടക്കും. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരന്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. രാത്രി 8.30നാണ് കളി തുടങ്ങുക ഇന്ത്യ Vs അയര്‍ലന്‍ഡ്. ബാറ്റ്സ്മാന്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അല്‍പം ആശങ്കയായുള്ളത് ഫീല്‍ഡിംഗ് മാത്രം. 

ഇംഗ്ലണ്ടുമായുള്ള പരന്പരക്ക് മുന്നോടിയായുള്ള സന്നാഹമത്സരം പോലെയാണ് ഇന്ത്യക്ക് ഇന്നത്തെ കളിയും. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന പലര്‍ക്കും ഇന്ന് അവസരം നല്‍കും. ടീമില്‍ മാറ്റമുണ്ടാകുമെന്ന് ക്യാപ്റ്റന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഓപ്പണിംഗില്‍ കെഎല്‍ രാഹുലെത്തുന്പോള്‍ രോഹിതിന് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. മധ്യനിരയിലാകും കൂടുതല്‍ അഴിച്ചുപണി. ശ്രീലങ്കയിലെ ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിലെ ഹീറോ ദിനേശ് കാര്‍ത്തിക് ഇന്ന് അവസാന പതിനൊന്നില്‍ ഇടംപിടിച്ചേക്കും.

ബാറ്റിംഗ് ക്രമത്തിലും മാറ്റമുണ്ടാകുമെന്ന സൂചനകള്‍ കോലി നല്‍കുന്നുണ്ട്. മറുവശത്ത് യുവനിരയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് അയര്‍ലന്‍ഡും. ജെയിംസ് ഷാനണും സിമി സിംഗും അടക്കമുള്ളവര്‍ക്ക് കൂടുതല്‍ മത്സരപരിചയുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്‍ത്താനാണ് സാധ്യത. 

റണ്ണൊഴുകുന്ന പിച്ചാണ് ഇന്നും തയ്യാറാക്കിയിട്ടുള്ളതെന്നാണ് സൂചന. തിങ്ങിനിറഞ്ഞ ഗാലറിക്ക് മുന്നില്‍ അയര്‍ലന്‍ഡ് കളിക്കുന്നത് വല്ലപ്പോഴും മാത്രം. അതിന്‍റെ ഊര്‍ജ്ജം കളത്തില്‍ കാണിക്കാന്‍ ടീമിനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐറിഷ് പ്രധാനമന്ത്രിയും മത്സരം കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം ടീമിന്‍റെ ജയം കണ്ട് മടങ്ങാനുള്ള സാധ്യത വിദൂരമാണെന്ന് മാത്രം.