ലക്നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചു. ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പടെ ചികില്‍സയില്‍ കഴിഞ്ഞ കുട്ടികളാണ് മരണപ്പെട്ടത്. ആശുപത്രിയിലെ ഓക്സിജന്‍ വിതരണം നിലച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൂചന. 48 മണിക്കൂറിനിടെയാണ് 30 കുട്ടികള്‍ മരിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എംപിയായിരുന്ന ലോക്സഭാ മണ്ഡലത്തിലാണ് സംഭവം. രണ്ടു ദിവസം മുമ്പ് യോഗി ആദിത്യനാഥ് ഈ ആശുപത്രിയിലെത്തി പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് കൂട്ട ശിശുമരണം ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന ഏജന്‍സിയാണ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഓക്സിജന്‍ സിലിണ്ടര്‍ നല്‍കുന്നതിന് 66 ലക്ഷം രൂപ ആശുപത്രി കുടിശിക വരുത്തിയിരുന്നെന്നും, അതിനാല്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നുമാണ് ഏജന്‍സിയുടെ വിശദീകരണം. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഇത്.
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഒക്സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
