ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ടസ്‌ഫോടനത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 65 ലേറെപേര്‍ക്ക് പരിക്കേറ്റു. രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. അല്‍തായരാന്‍ ചത്വരത്തിന് സമീപമാണ് ബെല്‍റ്റില്‍ ബോബ് ഘടിപ്പിച്ച ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു ഇവര്‍. സാരമായ പരിക്കുകളോടെ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടിയേക്കും. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസുമായുള്ള യുദ്ധം പൂര്‍ത്തിയായതായി കഴിഞ്ഞ ഡിസംബറിലാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചത്. അതിന് ശേഷവും രാജ്യത്ത് ആക്രമണങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച്ച ഏദന്‍ സ്‌ക്വയറിന് സമീപം നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.