തൃശൂര്‍: പുറംപോക്കിൽ കഴിയുന്ന നാലു പെൺകുട്ടികളടങ്ങിയ ദളിത് കുടുംബത്തിനെ സാമൂഹ്യവിരുദ്ധർ നിരന്തരം ഉപദ്രവിക്കുന്നതായി പരാതി. ഒരു മാസം മുൻപ് കൊടുത്ത കേസ് പിൻവലിച്ചില്ലെങ്കിൽ ബലാത്സംഗം ചെയ്യുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. പരാതി കിട്ടിയിട്ടും പൊലീസ് കുറ്റവാളികളെ സഹായിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.

തൃശൂർ ഷൊർണൂർ സംസ്ഥാന പാതയോരത്ത് അത്താണിയിൽ പുറംപോക്കിലെ ഈ കുടിലിലാണ് നാലു പെൺകുട്ടികളടങ്ങിയ കുടുംബത്തിൻറെ ദുരിതജീവിതം.അച്ഛനും അമ്മയും വർഷങ്ങൾക്ക് മുൻപേ നഷ്ടമായതിനാൽ അമ്മൂമ്മ പാപ്പാത്തിയും അമ്മയുടെ സഹോദരിയുമാണ് ഇവരെ സംരക്ഷിക്കുന്നത്.കഴിഞ്ഞ മാസം വീട്ടിലേക്ക് അതിക്രമിച്ചു കയറി പെൺകുട്ടികളിലൊരാളെ ഉപദ്രവിച്ചതിന് പ്രദേശത്തെ നാല് പേർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് ശേഷമാണ് ഭീഷണി കൂടിയത്.

ഷീറ്റ് മറച്ചുണ്ടാക്കിയ കുളിമുറിയിൽ ഒരാൾ കുളിക്കുമ്പോൾ മറ്റൊരാൾ കാവൽ നിൽക്കേണ്ട അവസ്ഥ.ഇരുട്ടാകുമ്പോൾ വാതിൽ തള്ളിത്തുറന്നെ് ആക്രമിക്കാനെത്തുന്നവരില്‍ നിന്ന് പെൺമക്കളെ രക്ഷിക്കാൻ പാപ്പാത്തിയമ്മ കാവലിരിക്കും.സുരക്ഷയ്ക്കായി വളർത്തുന്ന പട്ടികളിലൊന്നിനെയും അക്രമികൾ വെട്ടിക്കൊന്നു.തെരഞ്ഞെടുപ്പ് വരുമ്പോൾ വീട് നൽകാമെന്ന വാഗ്ദാനവുമായി പലരുമെത്തുമെങ്കിലും 13 കൊല്ലമായിട്ടും നടപടിയായില്ല.