ഐസിയുവിലെ എസി കേടായതിനെ തുടര്‍ന്ന് നാല് രോഗികൾ മരിച്ചു കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് കൂട്ടമരണം നടന്നത്
കാൺപൂർ: ഐസിയുവിലെ എസി കേടായതിനെ തുടര്ന്ന് നാല് രോഗികൾ മരിച്ചു. കാണ്പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് കൂട്ടമരണം നടന്നത്. രണ്ട് പേർ ഹൃദയാഘാതം മൂലവും മറ്റ് രണ്ട് പേർ വിട്ടുമാറാത്ത രോഗം കൊണ്ടുമാണ് മരിച്ചത്. ഡോക്ടർമാർ രോഗികളെ കാണാൻ വരുമ്പോൾ മാത്രം എസി പ്രവൃത്തിക്കുമെന്ന് ചിലർ പരാതിപ്പെട്ടു.
ദിവസങ്ങളായി ആശുപത്രിയിൽ എസി കേടായി കിടക്കുന്നതായി രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. എസി പ്രവർത്തനരഹിതമായത് കൊണ്ട് ഫാനെങ്കിലും നൽകണമെന്ന് ആശുപത്രി അധികൃതരോട് രോഗികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അധികൃതർ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.
രോഗികള്ക്ക് ശുദ്ധവായു ലഭിക്കാതെ വന്നതോടെ ബന്ധുക്കള് ഐസിയുവിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു. എന്നാല് പുറത്ത് കടുത്ത ചൂടായത് രോഗികളുടെ അവസ്ഥ മോശമാക്കുകയായിരുന്നു. വിശറികള് ഉപയോഗിച്ചും രോഗികള്ക്ക് ആശ്വാസം നല്കാന് ബന്ധുക്കൾ ശ്രമിച്ചിരുന്നു.
രോഗികൾ മരിക്കാൻ കാരണം എസിയില്ലാത്തത് കൊണ്ടായിരുന്നില്ലെന്ന് ഐസിയു ഇന് ചാര്ജ് സൗരഭ് അഗര്വാള് പറഞ്ഞു. ഐസിയുവില് കഴിഞ്ഞിരുന്ന രോഗികള് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. സ്വാഭാവികമായ മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഉത്തര്പ്രദേശിലെ ഗൊരഖ്പൂര് ബി.ആര്.ഡി മെഡിക്കല് കോളജില് കഴിഞ്ഞ വർഷം കൂട്ടശിശുമരണം നടന്നിരുന്നു. നാല് ദിവസത്തിനുള്ളില് 69 കുരുന്നുകള്ക്കാണ് ജീവന് നഷ്ടമായത്. അന്നും ആശുപത്രി അധികൃതരുടെ അനാസ്ഥ തന്നെയായിരുന്നു. കുട്ടികളെ രക്ഷിക്കാന് സ്വന്തം നിലയ്ക്ക് ഓക്സിജന് സിലിണ്ടറുകള് എത്തിച്ച ഡോക്ടര് കഫീല് ഖാനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതും ഏറെ വിവാദമുണ്ടാക്കിയിരുന്നു.
