തിരൂരില്‍ വീടുകള്‍ തകര്‍ത്ത കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍

മലപ്പുറം: തിരൂരിലെ തീരദേശ മേഖലയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായി. സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമച്ച കേസുകളിലെ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കായി അന്വേഷണം ഊര്‍-ജിതമാക്കി.

തിരൂരിലും പരിസരപ്രദേശങ്ങളിലുമായി തീരദേശമേഖലയില്‍ ഒരു മാസത്തോളമായി മുസ്ലീം ലീഗ്,സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങമുണ്ടായിരുന്നു. ഇരുപാര്‍ട്ടികളിലും പെട്ട ആറ് പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇരു പാര്‍ട്ടികളിലുംപെട്ടവരുടെ പതിനഞ്ചോളം വീടുകള്‍ തകര്‍ത്തത്. 

സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത കേസില്‍ മുസ്ലീം ലീഗു പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത കേസുകളില്‍ സി.പി.എം പ്രവര്‍ത്തകരുമാണ് പ്രതികള്‍. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ റഹീസിനെ വെട്ടി പരിക്കേല്‍പ്പിച്ച അസനാരുപുരക്കല്‍ ഖൈസടക്കമുള്ള പ്രതികളെയാണ് പൊലീസ് പിടികൂടിയത്. ഒമ്പത് കേസുകളിലെ പ്രതിയാണ് ഖൈസ്. തീരദേശ സംഘര്‍ഷങ്ങളുമായി ബന്ധപെട്ട് 22 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഒളിവിലാണ്.

അതേസമയം സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ലീഗും- സിപിഎമ്മും ധാരണയിലെത്തി. നാളെ തിരുരില്‍ നടക്കുന്ന അനുരഞ്ജന യോഗത്തില്‍ ഇരു പാര്‍ട്ടികളുടെയും ഏഴ് പ്രാദേശിക നേതാക്കള്‍ വീതം പങ്കെടുക്കും. പികെ കുഞ്ഞാലിക്കുട്ടിയുടെയും പാലോളി മുഹമ്മദ് കുട്ടിയുടെയും നേതൃത്വത്തിൽ ഇരുപാർട്ടികളിലേയും ജില്ലാ നേതാക്കള്‍ മലപ്പുറത്ത് യോഗം ചേർന്നാണ് സമാധാനത്തിനായി മുന്നിട്ടിറങ്ങാന്‍ തീരുമാനമെടുത്തത്. താനൂർ തിരൂർമേഖലയിൽ മുസ്ലീം- ലീഗ് സിപിഎം സംഘർഷം അതിരുവിടുന്ന പശ്ചാത്തലത്തിലാണ് നേതാക്കളുടെ ഇടപെടൽ.

സമാധാനം പുനസ്ഥാപിക്കാൻ അക്രമമുണ്ടായ മേഖലകളിലെ കൂടുതൽ പ്രാദേശിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഈ മാസം മുപ്പതിന് വീണ്ടും സമാധാനയോഗം ചേരും. ആവശ്യമെങ്കിൽ ഇരുപാർട്ടികളും സംയുക്തമായി പ്രചാരണ പരിപാടി നടത്താനും ധാരണയായി. ലീഗ് ജില്ലാ പ്രസിഡന്‍റ് സാദിക്കലി ഷിഹാബ് തങ്ങൾ, സെക്രട്ടറി യു.എ ലത്തീഫ്, സിപി.എം ജില്ലാ സെക്രട്ടറി ഇഎൻ, മോഹൻദാസ് , പിപി വാസുദേവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.