കൊച്ചി: പെരുമ്പാവൂരില്‍ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പുവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ 5 ലക്ഷം രൂപയുള്ളതായി പൊലീസ്.കുറുപ്പുംപടിയിലെ വീടിന് സമീപത്തെ വഴിയരികില്‍ വ്യാഴാഴ്ചയാണ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടക്കാലി എസ്ബിഐ ബ്രാഞ്ചിലെ പാപ്പുവിന്റെ പേരിലുള്ള അക്കൗണ്ടില്‍ 5 ലക്ഷംരൂപ ഈ വര്‍ഷം മാര്‍ച്ച് മാസം എത്തിയതായി കുറുപ്പുംപടി പൊലീസ് പറഞ്ഞു.

അംബേദ്കര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പേരിലാണ് പണം എത്തിയിരിക്കുന്നത്. ഇതില്‍ 4 ലക്ഷത്തി 32,000 രൂപ ഇപ്പോഴും അക്കൗണ്ടിലുണ്ട്. പാപ്പു ജോലി ചെയ്തിരുന്ന വീട്ടുടമസ്ഥയായ സരോജിനി അമ്മയെയാണ് അക്കൗണ്ടിന്‍റെ നോമിനി. ജിഷയുടെ പേരില്‍ സഹായം വാഗ്ദാനം ചെയ്തവര്‍ വഞ്ചിച്ചെന്ന പരാതിയുമായി കഴിഞ്ഞ വര്‍ഷം പാപ്പു രംഗത്തെത്തിരുന്നു. സഹായികളെല്ലാം കൈവിട്ടതോടെ മരുന്ന് വാങ്ങാന്‍ പോലും പണം ഇല്ലാത്ത സ്ഥിതിയാണെന്നും പാപ്പുവിന് പരാതിയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം രണ്ട് മണിയോടെയാണ് പാപ്പുവിനെ കുറുപ്പുംപടിയിലെ വീടിന് സമീപത്തെ റോഡരികില്‍ അയല്‍വാസികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുപ്പുംപടിയിലെ വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു പാപ്പുവിന്റെ താമസം. കുറച്ച് നാള്‍ മുമ്പ് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു ഏറെ നാളായി ശ്വാസകോശസംബന്ധമായ അസുഖത്തിന് പാപ്പു ചികിത്സയിലായിരുന്നു.ജിഷ വധക്കേസില്‍ 92 ആം സാക്ഷിയായിരുന്നു പാപ്പു. പാപ്പുവിന്റെ പോസ്റ്റമോര്‍ട്ട് റിപ്പോര്‍ട്ട് വരാന്‍ ഇനിയും ദിവസങ്ങളെടുക്കും.എന്നാല്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.