തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരനെ തല്ലിക്കൊന്നു. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്. മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്.

തിരുവനന്തപുരം: കൊച്ചുവേളിയില്‍ 52കാരനെ തല്ലിക്കൊന്നു. കൊച്ചുവേളി സ്വദേശി കുരിശപ്പൻ എന്ന എറിക്കാണ് മര്‍ദനമേറ്റ് മരിച്ചത്. പ്രതികളില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്ന് ശംഖുമുഖം അസിസ്റ്റൻറ് കമ്മിഷണര്‍ അറിയിച്ചു. 

നാട്ടുകാരില്‍ ചിലരുമായി നേരത്തെ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിനു പിന്നാലെ എറിക്കിനെ തല്ലാനായി എത്തിയവരുമായുള്ള പിടിവലിക്കിടെ പ്രതികളിലൊരാളുടെ അമ്മയ്ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് രാത്രിയില്‍ വീണ്ടുമെത്തിയ സംഘം എറിക്കിനെ കടല്‍തീരത്ത് കൊണ്ടുപോയി മര്‍ദിച്ച ശേഷം വീട്ടില്‍ കൊണ്ടു കിടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാവിലെയാണ് എറിക്കിനെ മരിച്ചനിലയില്‍ ബന്ധുക്കൾ കണ്ടത്. ദേഹമാസകലം മര്‍ദനമേറ്റതിന്‍റെ പാടുകളും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. 

പൊലീസും വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. 5 പേര്‍ പ്രതികളായി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.