ഇതിന്റെ അടിസ്ഥാനത്തിൽ അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. അതേ സമയം താക്കീത് നൽകിയിട്ടും കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭ്യമാക്കുന്നതിനും ശുപാർശയുണ്ട്.

ദില്ലി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ജാമ്യമില്ല വകുപ്പും അഞ്ച് വർഷം തടവും ലഭ്യമാകുന്ന തരത്തിൽ നിയമ ഭേദഗതികള്‍ വരുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമത്തില്‍ ഇതിന് അനുസൃതമായി ഭേദഗതി വരുത്താനും നീക്കമുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തിൽ അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. അതേ സമയം താക്കീത് നൽകിയിട്ടും കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭ്യമാക്കുന്നതിനും ശുപാർശയുണ്ട്. കുറ്റാരോപിതർക്ക് 1,000 രൂപയാകും മിനിമം പിഴ എന്നാൽ കുറ്റം ആവർത്തിക്കുന്നതിനനുസരിച്ച് 5,000 രൂപ മിനിമം പിഴയായി കൂട്ടും.

പോക്‌സോ നിയമത്തിന്റെ 15-ാം വകുപ്പിലാകും ഭേദഗതി വരുത്തുന്നത്. ഭോദഗതി വരുത്തുന്നതിനായി നിയമമന്ത്രാലയത്തിന്റെയും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെയും അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിക്കുന്നതനുസരിച്ച് ഇക്കാര്യം മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.