അഫ്ഗാനിലെ വടക്കന്‍ മേഖലയില്‍ പണിപുരോഗമിക്കുന്ന   വൈദ്യുതി നിലയത്തിലേക്ക്  പോകുംവഴിയാണ് സംഭവം.

അഫ്ഗാനിസ്ഥാനില്‍ ആറ് ഇന്ത്യക്കാരെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. ബഗ്‍ലാന്‍ പ്രവിശ്യയിലാണ് കെ.ഇ.സി എന്ന ഇന്ത്യന്‍ കമ്പനിയിലെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ താലിബാനാണെന്ന് സംശയിക്കുന്നതിയായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

അഫ്ഗാനിലെ പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് സംഭവം. അഫ്നാലിലെ വൈദ്യുതി പ്രസരണ- വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് കെ.ഇ.സി. ഈ കമ്പനിയിലെ ആറ് ഇന്ത്യക്കാരുള്‍പ്പെടെ ഏഴുപേരെയാണ് തട്ടിക്കൊണ്ടുപോയത്. എഞ്ചിജിനീയര്‍മാരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അഫ്ഗാനിലെ വടക്കന്‍ മേഖലയില്‍ പണിപുരോഗമിക്കുന്ന വൈദ്യുതി നിലയത്തിലേക്ക് പോകുംവഴിയാണ് സംഭവം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

താലിബാന് സ്വാധീനമുള്ള പ്രദേശത്താണ് സംഭവമെന്നും, താലിബാനാണ് പിന്നിലെന്നും ബഗ്‍ലാന്‍ പ്രാദേശിക ഭരണകൂടം അറിയിച്ചു. ആറു പേരെ തട്ടിക്കൊണ്ടു പോയി എന്ന വിവരം ഉണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായും പ്രാദേശിക അധികൃതരുമായും ബന്ധപ്പെട്ടു വരികയാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.