ദില്ലി: ബലാത്സംഗം തടയാന്‍ ശ്രമിച്ച അറുപതുകാരി കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബരാൻ ജില്ലയിലാണ് സംഭവം. തലക്കടിയേറ്റ് മരിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം സലേരി വില്ലേജിലെ വീട്ടിലാണ് കണ്ടത്. മുപ്പതുകാരനായ അയൽവാസി സുരാജ്മാൾ അഹേദി എന്ന സുർജയെ അറസ്റ്റ് ചെയ്തതായി കെൽവാഡ പൊലീസ് സ്റ്റേഷനിലെ വിജേന്ദ്രസിങ് ജാദോൻ പറഞ്ഞു. ഇയാളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

മദ്യലഹരിയിലായിരുന്ന ഇയാൾ രാത്രി 11 മണിയോടെ വീട്ടിനകത്ത് കയറി സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്ത്രീ ഇയാളെ പ്രതിരോധിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അടുപ്പിന് സമീപത്ത് നിന്ന് മരക്കഷ്ണം എടുത്ത ഇയാൾ സ്ത്രീയുടെ തലക്കടിക്കുകയായിരുന്നു. ഇതോടെ സ്ത്രീ അബോധാവസ്ഥയിലായി. സംഭവം മറ്റാരോടെങ്കിലും പറയുമെന്ന് ഭയപ്പെട്ട സുരാജ്മാൾ അരക്കല്ല് എടുത്ത് തലക്കടിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് മുങ്ങിയതായി പൊലീസ് പറഞ്ഞു. വിധവയായ സ്ത്രീ തനിച്ചാണ് താമസിച്ചിരുന്നത്. മൂന്ന് മക്കൾ ഉണ്ടെങ്കിലും ജോലിയുമായി ബന്ധപ്പെട്ട് ഗ്രാമത്തിനടുത്താണ് താമസിച്ചിരുന്നത്.