തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞടക്കം ഇന്ന് എട്ടു പേര്‍ മരിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമനാനിച്ചു. പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ്വകക്ഷിയോഗം ചേരും.

ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിട്ടും രക്ഷയില്ല. പേടിപ്പിച്ച് കൊണ്ട് പനിമരണങ്ങള്‍ തുടരുന്നു. ഇന്ന് മാത്രം മരിച്ചത് എട്ടു പേര്‍. പാലക്കാട് ഓങ്ങല്ലൂരില്‍ പനി ബാധിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ച് ചേലക്കര പാറമേല്‍പ്പടി തോടുക്കാട്ടില്‍ മോഹന്‍ദാസിന്റെ ഭാര്യ അമ്പിളി മരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, ഇടുക്കി ജില്ലകളിലാണ് മറ്റ് മരണങ്ങള്‍. ഇന്ന് മാത്രം പനിക്ക് ചികിത്സ തേടിയത് 23190 പേരാണ്‍. 157 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
പനി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രൈമറി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കും. വാര്‍ഡ്തല ശുചീകരണത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്ന തുകയ്ക്ക് പുറമെ 25,000 രൂപ അധികമായി ഉപയോഗിക്കാനും അനുമതി നല്‍കി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത് തീരുമാനിക്കാന്‍ നാളെ സര്‍വ്വകക്ഷിയോഗം.