2014 ജൂലൈ അഞ്ചിനാണ് പശ്ചിമബംഗാളിലെ വടക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലെ മൃണാളിനി കോളേജ് വിദ്യാര്‍ത്ഥി സൗരവ് ചൗധരിയെ മരിച്ച നിലയില്‍ തീവണ്ടി പാതയില്‍ കണ്ടത്. രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകള്‍ സൗരവിനെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. പ്രദേശത്തെ വ്യാജമദ്യ കേന്ദ്രത്തിനെതിരെ പ്രചാരണം നടത്തിയ സൗരവിനെ വ്യാജമദ്യ ലോബികളാണ് കൊന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ക്രൂരകൃത്യം നടത്തിയ മുഖ്യപ്രതി ശ്യാമള്‍ കര്‍മാകറടക്കം എട്ടുപേര്‍ക്ക് ജില്ലാകോടതി വധശിക്ഷ വിധിച്ചു. ഒരാള്‍ക്ക് ജീവപര്യന്തവും ബാക്കിയുള്ള മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് വിധിച്ചത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. കേസിലെ 13 പ്രതികളില്‍ ഒരാളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. സംഭവം നടന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് വിധിയുണ്ടാകുന്നത്. ചെറു പ്രായത്തില്‍ തന്നെ സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിച്ച യുവാവിനെ കൊന്ന പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ബറസാത് അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ദമന്‍ പ്രസാദ് ബിശ്വാസ് പറഞ്ഞു. വിധി ഏകപക്ഷീയമാണെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം വ്യക്തമാക്കി.