ഭോപ്പാല്‍: ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്ന് എട്ട് സിമി പ്രവർത്തകർ ജയിൽചാടി. ജയിൽ വാർഡനെ വധിച്ചശേഷമായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഹെഡ് കോസ്റ്റബിളായ രാം ശങ്കറെ കഴുത്തറുത്ത് കൊന്നശേഷം സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത്.

പുതപ്പ് ഉപയോഗിച്ച് കയര്‍ ഉണ്ടാക്കി ജയില്‍ മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ദീപാവലി ദിനത്തില്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ ആയിരുന്നു സംഭവമെന്നതിനാല്‍ അധികമാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് ഭോപ്പാലില്‍ നിന്ന് 280 കിലോ മീറ്റര്‍ അകലെയുള്ള കണ്ഡ്‌വയില്‍ ഏഴ് സിമി പ്രവര്‍ത്തകര്‍ സമാനമായ രീതിയില്‍ ജയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. ബാത്ത്‌റൂമിന്റെ ചുമര് തകര്‍ത്തായിരുന്നു അന്ന് പ്രതികള്‍ രക്ഷപ്പെട്ടത്.