റാഞ്ചി: കൊടും തണുപ്പില്‍ പുതച്ചുറങ്ങാനായി പുതപ്പ് തേടിയെത്തിയ വൃദ്ധ ഒടുവില്‍ എസ്ഡിഓ ഓഫീസിന് മുന്നില്‍ കിടന്ന് മരിച്ചു. തണുപ്പ് താങ്ങാനാകാതെയാണ് ജാര്‍ഖണ്ഡിലെ എസ്ഡിഓ ഓഫീസിന് മുന്നില്‍ കിടന്ന് എണ്‍പതുവയസ്സുകാരിയായ ശ്യാമ കുന്‍വാര്‍ മരിച്ചത്. 

തണുപ്പില്‍നിന്ന് രക്ഷനേടാന്‍ പുതപ്പ് തേടിയാണ് വൃദ്ധയായ ശ്യാമ കുന്‍വാര്‍ തിങ്കളാഴ്ച രാവിലെ എസ്ഡിഓ ഓഫീസിലെത്തിയത്. എന്നാല്‍ ആ വൃദ്ധയുടെ അപേക്ഷ ഓഫീസര്‍ തള്ളി. ഉച്ചവരെയും ഓഫീസിന് പുറത്തെ കവാടത്തില്‍ കാത്തു നിന്ന അവര്‍ ഒടുവില്‍ കൊടും തണുപ്പിനെ അതിജീവിക്കാനാകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഒരുപാട് കഷ്ടപ്പെട്ടാണ് ഭര്‍ത്താവിന്റെ മരണത്തിന് ശേഷം കുന്‍വാര്‍ ജീവിച്ചത്. മകന്‍ പശ്ചിമബംഗാളില്‍ കൂലിപ്പണിയെടുക്കുകയാണ്. കഴിഞ്ഞ 15 ദിവസമായി കുന്‍വാര്‍ എസ്ഡിഓ ഓഫീസില്‍ നിരന്തരമായി പോകും. പുതപ്പ് ആവശ്യപ്പെടും. വെറും കയ്യോടെ മടങ്ങി വരികയാണ് പതിവ്. എന്നാല്‍ തിങ്കളാഴ്ച പുതപ്പു തേടി പോയ കുന്‍വാര്‍ മടങ്ങിവന്നില്ലെന്ന് മരുമകന്‍ സുരേഷ് ബിന്ദ് പറഞ്ഞു. 

അതേസമയം ചര്‍ദ്ദിയെ തുടര്‍്ന്നാണ് കുന്‍വാര്‍ മരിച്ചതെന്ന് എസ്ഡിഓ ഗര്‍ഹ്വാ രാകേഷ് കുമാര്‍ പറഞ്ഞു. ഇതിന് മുമ്പ് കുന്‍വാറിനെ താന്‍ കണ്ടിട്ടില്ല. സര്‍ക്കാരില്‍നിന്ന് 30000 ബ്ലാങ്കെറ്റുകളാണ് ജില്ലയില്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.