റിയാദ്: സൗദിയില്‍ ജോലിചെയ്യുന്ന എന്‍ജിനീയര്‍മാരില്‍ 92 ശതമാനവും വിദേശികള്‍ എന്ന് കണക്കുകള്‍. പുതുതായി രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എന്‍ജിനീയര്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിനു പുറമെ എന്‍ജിനീയറിംഗ് കൗണ്‍സില്‍ നടത്തുന്ന യോഗ്യത പരീക്ഷയും ഇന്റര്‍വ്യൂവും പാസാക്കണമെന്ന് തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ ജൂണ്‍ മാസം വരെയുള്ള കണക്കുപ്രകാരം സൗദിയില്‍ ജോലിചെയ്യുന്ന 28 ലക്ഷം എന്‍ജീനീയര്‍മാരില്‍ രണ്ട് ലക്ഷം പേര്‍മാത്രമാണ് സ്വദേശികള്‍.

സൗദിയിലേക്ക് അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞ പ്രവര്‍ത്തി പരിചയമുള്ള എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിറുത്തിവെച്ചു കൊണ്ട് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അടുത്തിടെ ഉത്തരവിറക്കിയിരുന്നു. സ്വദേശി എന്‍ജിനീയര്‍മാര്‍ക്ക് പൊതുമേഖലയിലും സ്വകാര്യമേഖലയിലും തൊഴില്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്ന എന്‍ജിനീയറിംഗ് കൗണ്‍സില്‍ മേധാവി ഡോ.ജമീല്‍ അല്‍ബഖ് ആവി പറഞ്ഞു.

പുതുതായി രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എന്‍ജിനീയര്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിനു പുറമെ എന്‍ജിനീയറിംഗ് കൗണ്‍സില്‍ നടത്തുന്ന യോഗ്യത പരീക്ഷയും ഇന്റര്‍വ്യൂവും പാസാക്കണം. വ്യാജ എന്‍ജിനീയര്‍മാര്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനുവേണ്ടിയാണ് ഈ നടപടി. നിലവില്‍ വിദേശികള്‍ക്ക് എന്‍ജീനിയര്‍ പ്രഫഷനുകളിലേക്ക് തൊഴില്‍ മാറ്റത്തിനു നിരോധനമുണ്ട്. വിദേശ തൊഴിലാളികള്‍ക്ക് എന്‍ജിനീയര്‍ മേഖലയിലേക്ക് പ്രഫഷന്‍ മാറ്റം നടത്തുന്നത് നിറുത്തി വെക്കണമെന്ന് സൗദി എന്‍ജിനീയറിംഗ് കൗണ്‍സില്‍ ഭാരവാഹികള്‍ തൊഴില്‍ മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.