സമവായത്തിലൂടെ പരിഷ്കരണം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ ഈ മാസത്തെ ശമ്പളം  വിഷുവിന് മുന്‍പ് തന്നെ നല്‍കും

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കുന്നതില്‍ മുന്‍വിധിയില്ലെന്ന് എം.ഡി എ ഹേമചന്ദ്രന്‍. ദീര്‍ഘകാലമായി കെ.എസ്.ആര്‍.ടി.സിയിലുള്ള പല കീഴ്‍വഴക്കങ്ങളും പരിശോധിക്കേണ്ടി വരുമെന്നും സമവായത്തിലൂടെ പരിഷ്കരണം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഈ മാസത്തെ ശമ്പളം വിഷുവിന് മുന്‍പ് തന്നെ നല്‍കുമെന്നും ഹേമചന്ദ്രന്‍ വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി ഡ്യൂട്ടി പരിഷ്കരണ കാര്യത്തില്‍ ചില സങ്കീര്‍ണതകളുണ്ട്. വരുമാനത്തെ ബാധിക്കരുത് എന്നതിനൊപ്പം യാത്രകാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്. ജീവനകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും എം.ഡി പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനിരുന്ന ഡ്യൂട്ടി പരിഷ്കരണം തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഇതു സംബന്ധിച്ച് തിങ്കളാഴ്ച ചര്‍ച്ച നടക്കാനിരിക്കുകയാണ്. കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും. കെട്ടിടങ്ങള്‍ക്ക് നേരത്തെ നിശ്ചയിച്ച അഡ്വാന്‍സ് മാറ്റുന്നതും പരിഗണനയിലുണ്ട്. കെ.എസ്.ആര്‍.ടി.സിയെ മൂന്ന് മേഖലകളായി തിരിക്കുന്നത് അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടാണ്. പ്രാദേശിക തലത്തില്‍ പരിഹരിക്കപെടേണ്ട ബസ്സ് അറ്റകുറ്റപണിപോലുള്ള കാര്യങ്ങള്‍ക്ക് ഇതോടെ സംസ്ഥാന ഓഫീസിന്റെ അനുമതി ആവശ്യമില്ലെന്നും എം.ഡി പറഞ്ഞു. ജീവനക്കാരുടെ ശമ്പള ഉത്തരവ് തയ്യാറായി. ഭരണപരമായ താമസം മാത്രമാണ് ഇപ്പോഴുള്ളതെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.