രാജ്യസഭാ സീറ്റ് എ കെ ആന്‍റണിക്ക് അതൃപ്തി

ദില്ലി: രാജ്യസഭാ സീറ്റ് മാണിക്ക് നൽകിയതിൽ എ കെ ആന്‍റണിക്ക് അതൃപ്തി. പരസ്യപോര് തുടരുന്നതിനിടെ കെപിസിസിയുടെ നിർണ്ണായക രാഷ്ട്രീയകാര്യ സമിതി നാളെ ചേരും.

രാജ്യസഭാ സീറ്റ് കൈമാറും മുൻപ് തന്നോട് വേണ്ടത്ര ചർച്ച നടത്താത്തിലാണ് ആന്‍ണിക്ക് അതൃപ്തി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എം എം ഹസ്സനും തീരുമാനം എടുത്ത ശേഷമാണ് ആന്‍റണിയെ അറിയിക്കുന്നത്. രാജ്യസഭാ സീറ്റ് ഇല്ലെങ്കിൽ മാണി വരില്ലെന്നും ലീഗ് കടുത്ത നിലപാട് എടുക്കുമെന്നും ഹൈക്കമാന്ഡറിനെ മൂന്ന് നേതാക്കളും ധരിപ്പിച്ചു. ആന്‍റണിയുടെ അതൃപ്തി കൂടി കണക്കിലെടുത്താണ് ഹൈക്കമാൻഡ് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോട് കേരളത്തിലെ വിവാദങ്ങളെ കുറിച്ച് റിപ്പോ‍ർട്ട് തേടിയത്.

ഇത്ര വലിയ പൊട്ടിത്തെറി സംസ്ഥാന കോൺഗ്രസിൽ ആന്‍റണിയും പ്രതീഷിച്ചില്ല. കേരളത്തിന്‍റെ ചുമതലയുള്ള മുകുൾ വാസ്നിക്കിനെിരെയും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾക്ക് പരാതിയുണ്ട്. ഗ്രൂപ്പ് നേതാക്കളുടെ ഏജന്‍റായ വാസ്നിക്ക് പ്രവർത്തിക്കുന്നു എന്നാണ് പരാതി. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കാനാണ് നീക്കം. സംസ്ഥാന കോൺഗ്രസിൽ പരസ്യമായി തുടരുന്ന രോഷം കെപിസിസി രാഷ്ട്രീയകാര്യസമിതിയിലും അണപൊട്ടും.

ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കൾക്കെല്ലാം പരാതിയുണ്ട്. അതേസമയം, ഉമ്മൻചാണ്ടിയെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കത്തെ എ ഗ്രൂപ്പ് പ്രതിരോധിക്കും. ആന്ധ്രാപ്രദേശിലേക്ക് പോകേണ്ടതിനാൽ രാഷ്ട്രീയകാര്യസമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുത്തേക്കില്ല.